'എന്‍റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി'; മോഹിനിയാട്ടത്തിന്‍റെ വിജയത്തിൽ വികാരാധീനനായി സൈജു കുറുപ്പ്
text_fieldsസൈജു കുറുപ്പ് അച്ഛനോടൊപ്പം
സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം മികച്ച പ്രതികരണം നേടികൊണ്ട് റിലീസ് തുടരുകയാണ്. ആദ്യഭാഗമായ ഭരതനാട്യത്തെ മറികടക്കുന്നതാണ് രണ്ടാം ഭാഗമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സൈജു കുറിപ്പ് വികാരാധീനനായി. പൊട്ടിക്കരയുന്ന താരത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിന് ആരാധകരുടെ സ്നേഹ പ്രവാഹമാണ് എത്തുന്നത്.
മോഹിനിയാട്ടത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയതായിരുന്നു സൈജു കുറുപ്പ്. സംസാരിക്കാനായി ആദ്യം മൈക്ക് എടുത്തത് സൈജു ആയിരുന്നു. തുടക്കത്തിൽ തന്നെ തൊണ്ടയിടറിക്കൊണ്ടാണ് താരം സംസാരിച്ചത്. 'നമസ്കാരം.. ഒരു വലിയ കാത്തിരിപ്പായിരുന്നു. എന്‍റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി' എന്ന് പറഞ്ഞതും സൈജു പൊട്ടിക്കരയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചും ആശ്വാസ വാക്കുകൾ പറഞ്ഞും സമാധാനിപ്പിക്കുകയും ചെയ്തു.
'പെട്ടെന്ന് അച്ഛനെ ഓർത്തുപോയി. ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു, എടാ..21 വർഷത്തെ എന്‍റെ പ്രാർത്ഥനയാണ് ഈ ഒരു ദിവസത്തിന് വേണ്ടി. അപ്പോൾ പെട്ടെന്ന് സന്തോഷിക്കുന്നതിന് പകരം അച്ഛനെ കുറിച്ച് ഓർത്തു. അച്ഛന് ഇത് കാണാൻ പറ്റിയില്ലല്ലോ എന്ന്. നമ്മൾ എല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. സിനിമയുടെ വിജയത്തിൽ ഒരുപാട് സന്തോഷത്തിലാണ് ഞാൻ. നല്ല പ്രതികരണമാണ് എമ്പാടും ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമ വല്ലപ്പോഴുമൊക്കെ നമ്മുടെ കരിയറിൽ സംഭവിക്കുന്നതാണ്. അത് ഞങ്ങളുടെയും ജീവിതത്തിൽ സംഭവിച്ചു' എന്നാണ് സൈജു കുറുപ്പ് പറഞ്ഞത്.
സൈജു കുറുപ്പിന്‍റെ 150-ാമത്തെ ചിത്രമാണ് മോഹിനിയാട്ടം. തോമസ് തിരുവല്ല ഫിലിംസിന്‍റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്‍റ്സിന്‍റെയും ബാനറിലാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10ന് തിയറ്ററുകളിലെത്തിയത്. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

