‘ഒരു തീവ്രവാദിയെപ്പോലെയാണ് എന്നെ കുറ്റപ്പെടുത്തിയത്’; കാൻ ഫെസ്റ്റിവലിലെ വിദ്യാ ബാലൻ്റെ സാരി ലുക്ക് വിമർശനങ്ങളെക്കുറിച്ച് ഡിസൈനർ സബ്യസാചി
text_fields2013ലെ കാൻ ഫെസ്റ്റിവലിൽ ജൂറി അംഗമായി തിളങ്ങിയ നടി വിദ്യാ ബാലന്റെ വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിടേണ്ടിവന്ന കടുത്ത വിമർശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി. വിദ്യാ ബാലനെ സാരി ധരിപ്പിച്ചതിന്റെ പേരിൽ തന്നെ 'ഒരു ദേശീയ തീവ്രവാദിയെപ്പോലെ'യാണ് സമൂഹം കുറ്റപ്പെടുത്തിയതെന്ന് സബ്യസാചി ഓർമിച്ചു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തനിക്കെതിരെയും വിദ്യാ ബാലനെതിരെയും തിരിഞ്ഞവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സബ്യസാചി പറഞ്ഞു. വിദ്യാ ബാലൻ മോശമായി വസ്ത്രം ധരിച്ചു എന്നതിലുപരി, അവരുടെ ആത്മവിശ്വാസമാണ് പലരെയും അസ്വസ്ഥമാക്കിയത്. നമ്മൾ നമ്മെക്കുറിച്ചോർത്ത് ഉള്ളിൽ അത്രയധികം അസംതൃപ്തരായിരിക്കുമ്പോൾ, മറ്റൊരാൾ പൂർണ ആത്മവിശ്വാസത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അത് ചിലരിൽ അസൂയയും രോഷവും ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷമായ ട്രോളുകൾ ഏറ്റുവാങ്ങിയ സമയത്ത് വിദ്യാ ബാലൻ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സബ്യസാചി സംസാരിച്ചു. അസ്വസ്ഥതയുണ്ടെന്നും, തനിക്ക് സാരി ധരിക്കാനാണ് ഇഷ്ടമെങ്കിലും ആളുകൾ തന്നെ 'ആന്റി' എന്ന് വിളിച്ചാക്ഷേപിക്കുന്നുവെന്നും വിദ്യാ ബാലൻ തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ സാരിയാണ് ഏറ്റവും മികച്ചതെന്നും, ധരിക്കുന്ന വസ്ത്രത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെങ്കിൽ എപ്പോഴും മനോഹരമായിരിക്കാമെന്നും താൻ അവരോട് പറഞ്ഞതായും സബ്യസാചി വ്യക്തമാക്കി.
ഫാഷനെക്കുറിച്ച് തനിക്ക് വലിയ ധാരണയൊന്നുമില്ലെന്നും, ഫാഷൻ ലോകത്തെ ട്രെൻഡുകളിൽ നിന്ന് അല്പം മാറിനിൽക്കുന്നതാണ് തന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം വിനയത്തോടെ പറഞ്ഞു. ആഗ്രഹങ്ങൾക്കപ്പുറം സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും സബ്യസാചി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

