'സഹോദരിയിൽ നിന്ന് അമ്മയിലേക്ക്...'; വിജയ്‌ക്കൊപ്പമുള്ള സിനിമാനുഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് രേവതി
text_fieldsവിജയ്‌യോടൊപ്പമുള്ള തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത നടിയും സംവിധായികയുമായ രേവതി. 2002-ൽ പുറത്തിറങ്ങിയ 'തമിഴൻ' എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി അഭിനയിച്ച രേവതി വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ 'ജനനായകൻ' എന്ന ചിത്രത്തിൽ അമ്മയായും വേഷമിട്ടിട്ടുണ്ട്. ആദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിജയ് കാണിച്ച അസാധാരണമായ കരുതലാണ് രേവതി ഇപ്പോൾ ഓർത്തെടുക്കുന്നത്.
'തമിഴൻ' എന്ന ചിത്രത്തിൽ രേവതിയുടെ കഥാപാത്രം മരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഐസ് ബോക്‌സിനുള്ളിൽ കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട് കിടക്കേണ്ടി വന്ന ആ രംഗം ശാരീരികമായും വൈകാരികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. ആ രംഗത്തിനായി തയാറെടുക്കുമ്പോഴാണ് സെറ്റിൽ എപ്പോഴും വളരെ ശാന്തനായി കാണപ്പെടുന്ന വിജയ് അവരുടെ അടുത്തേക്ക് വരുന്നത്.
'അദ്ദേഹം അടുത്ത് വന്ന്, എനിക്ക് ഇത് ചെയ്യാൻ സാധിക്കുമോ എന്നും പ്രയാസമില്ലാതെ പൂർത്തിയാക്കാൻ കഴിയുമോ എന്നും വളരെ കരുതലോടെ അന്വേഷിച്ചു,' എന്ന് രേവതി ഓർത്തെടുക്കുന്നു. വിജയ് സംസാരിക്കുന്നത് വളരെ കുറവാണെങ്കിലും താൻ ഒപ്പം ജോലി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും എളിമയും അനുകമ്പയുമുള്ള വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്ന് രേവതി കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം എച്ച്. വിനോഥ് സംവിധാനം ചെയ്ത 'ജനനായകൻ' എന്ന ചിത്രത്തിൽ വിജയ്‌യുടെ അമ്മയായി വീണ്ടും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷവും അവർ പങ്കുവെച്ചു. സഹോദരിയായി അഭിനയിച്ചു തുടങ്ങി വർഷങ്ങൾക്ക് ശേഷം അമ്മയുടെ വേഷത്തിലേക്ക് എത്തിയ ആ ബന്ധത്തിന്റെ വ്യാപ്തിയെക്കുറിച്ചും രേവതി ഓർത്തെടുത്തു.
തമിഴകത്തിന്റെ പ്രിയതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ 'ജനനായകന്' ആദ്യദിനത്തിൽ തന്നെ ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കമാണ് ലഭിച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നതെങ്കിലും വിജയ് എന്ന വൻ മരത്തിന്റെ താരമൂല്യം സിനിമയുടെ കലക്ഷനിൽ പ്രതിഫലിക്കുന്നുണ്ട്. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ വിജയ്‌യുടെ മുൻ ചിത്രങ്ങളായ ഗോട്ട്, ലിയോ എന്നിവയുടെ ആദ്യദിന ബോക്സ് ഓഫീസ് റെക്കോർഡുകളെ ജനനായകൻ മറികടന്നു.
വ്യവസായ വിശകലന ഏജൻസിയായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ഇന്ത്യയിൽ മാത്രം ചിത്രം 48.27 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ (ഏകദേശം 41 കോടി നെറ്റ്) നേടി. വിദേശ വിപണികളിൽ നിന്നും 30 കോടി രൂപ സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ആദ്യദിന ആഗോള കലക്ഷൻ 78.27 കോടി രൂപയായി ഉയർന്നു. 300 കോടിയോളം രൂപ നിർമാണച്ചെലവുള്ള ഈ ചിത്രം വളരെ വേഗത്തിൽ തന്നെ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

