ഞാൻ നിന്നെ പല ഓഫീസുകളിലേക്കും അയക്കാം, പകരം നീ എനിക്ക് എന്ത് തരും? കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി രൺവീർ സിങ്
text_fieldsബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച 'ധുരന്ധർ 2'എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായകനായി തിളങ്ങിനിൽക്കുകയാണ് രൺവീർ സിങ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിജയങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് താരം. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നു.
യഷ് രാജ് ഫിലിംസിലൂടെ 2010ൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ഒരു കാസ്റ്റിങ് ഏജന്റിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് രൺവീർ മുമ്പ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വിവരിച്ചിരുന്നു. ‘നീ സ്മാർട്ടും സെക്സിയും ആയിരിക്കണം. സ്മാർട്ട് ആയവർക്ക് മാത്രമേ മുന്നേറാൻ കഴിയൂ. ഞാൻ നിന്നെ പല ഓഫീസുകളിലേക്കും അയക്കാം, പകരം നീ എനിക്ക് എന്ത് തരും?’ - ഇതായിരുന്നു ഏജന്റിന്റെ ചോദ്യം. തുടർന്ന് അശ്ലീലമായ രീതിയിൽ തന്നോട് സംസാരിച്ചുവെന്നും, ശാരീരികമായി സ്പർശിക്കാൻ അനുവാദം ചോദിച്ചുവെന്നും രൺവീർ വെളിപ്പെടുത്തി. താൻ വഴങ്ങില്ലെന്ന് ഉറപ്പായപ്പോൾ അയാൾ നിരാശനായെന്നും താരം ഓർത്തെടുത്തു.
ആ സമയത്ത് അയാളെ അടിക്കാനോ അവിടുന്ന് ഇറങ്ങിപ്പോകാനോ ആണ് തോന്നിയതെങ്കിലും, താൻ വളരെ ശാന്തനായി ആ സാഹചര്യത്തെ നിരീക്ഷിക്കുകയാണ് ചെയ്തതെന്ന് രൺവീർ പറയുന്നു. ‘ഭാവിയിൽ എന്നെങ്കിലും ഒരു മോശം കാസ്റ്റിങ് ഏജന്റിന്റെ വേഷം ചെയ്യേണ്ടി വന്നാൽ ഇയാളെ മാതൃകയാക്കാം എന്ന് ഞാൻ കരുതി’ രൺവീർ പറഞ്ഞു. സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണെന്നും താൻ അത് നേരിട്ട് അനുഭവിച്ചതാണെന്നും താരം കൂട്ടിച്ചേർത്തു.
പഴയ കയ്പ്പേറിയ അനുഭവങ്ങളെ പിന്നിലാക്കി ഇന്ന് രൺവീർ സിങ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ 2' റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 1000 കോടി രൂപ കടന്നു. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ വിജയം കണക്കാക്കപ്പെടുന്നത്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി സെലിബ്രറ്റികളാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

