'സുബര്‍ക്കത്തില്‍ ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും'; നവാസിന്‍റെ പിറന്നാൾ ദിനത്തിൽ രഹ്ന
text_fieldsഅന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ ജന്മദിനമായ ഇന്ന് ഭാര്യ രഹ്ന പങ്കുവെച്ച കുറിപ്പ് കാണികളെ കണ്ണീരണിയിക്കുന്നതാണ്. 'ഇന്ന് ആഗസ്റ്റ് 10.. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും,' എന്നാണ് രഹ്ന കുറിച്ചത്.
മനോഹരമായ ശബ്ദത്തിന് ഉടമകൂടിയായ നവാസ് 'താരകരൂപിണി നീയെന്നും എന്റെ ഏകാന്ത രോമാഞ്ചമായിരിക്കും' എന്ന ഗാനം പാടുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള സന്തോഷനിമിഷങ്ങളുടെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് രഹ്ന സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്.
2002-ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച രഹ്ന വര്‍ഷങ്ങള്‍ക്കിപ്പുറം 'ഇഴ' എന്ന സിനിമയിലൂടെ നവാസിന്റെ നായികയായി തന്നെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. കരിയറില്‍ സജീവമായി നില്‍ക്കെയായിരുന്നു നവാസിനെ മരണം തേടിയെത്തിയത്.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയതായിരുന്നു നവാസ്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മുറിയില്‍ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.
പ്രശസ്ത നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ടെലിവിഷന്‍-സിനിമ താരം നിയാസ് ബക്കര്‍ സഹോദരനാണ്. 1995-ല്‍ പുറത്തിറങ്ങിയ 'ചൈതന്യം' ആണ് ആദ്യ സിനിമ. പിന്നീട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, കസബ, മൈ ഡിയര്‍ കരടി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായിമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

