'ആടുജീവിത'ത്തിനായി കാത്തിരിക്കുന്നെന്ന് പ്രഭാസ്; 'സലാർ' രണ്ടാംഭാഗത്തെകുറിച്ച് പൃഥ്വിരാജ്
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ആടുജീവിതത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതമായിരുന്നു ട്രെയിലറിൽ. കൂടാതെ നടന്റെ വേഷപകർച്ചയും വലിയ ചർച്ചയായിരുന്നു.
ചിത്രം തിയറ്ററുകളിലേക്കെത്താൻ തയാറെടുക്കുമ്പോൾ ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ച് നടൻ പ്രഭാസ് എത്തിയിരിക്കുകയാണ്.വർദരാജ മന്നാറായി എത്തിയ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രഭാസ് പറയുന്നത്. കൂടാതെ സോഷ്യൽമീഡിയ പേജിൽ ചിത്രത്തിന്റെ ട്രെയിലറും പങ്കുവെച്ചിട്ടുണ്ട്.
'എന്റെ സഹോദരാ, നിങ്ങള്‍ എന്താണ് ചെയ്തുവച്ചിരിക്കുന്നത്. വർദരാജ മന്നാറായ അതേ ആളുതന്നെയാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ആശംസകള്‍ . ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ഒരുപാട് സ്‌നേഹം. ബ്ലോക്ബസ്റ്റര്‍ ലോഡിങ്'- ട്രെയിലറിനൊപ്പം കുറിച്ചു.
പ്രഭാസിന് നന്ദി അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. 'തങ്ക്യു ദേവ, വൈകാതെ പോര്‍കളത്തില്‍ കാണാം'- എന്നാണ് പൃഥ്വിരാജിന്റെ മറുപടി.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.
മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.