'തങ്കലാ'ന് വേണ്ടി വിക്രം വളരെയധികം കഷ്ടപ്പെട്ടു; കഥാപാത്രമാകാൻ ഏഴ് മാസം എടുത്തു -സംവിധായകൻ
text_fieldsചിയാൻ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. നടന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു
ഇപ്പോഴിതാ ചിത്രത്തിനായി നടൻ എടുത്ത കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ പ. രഞ്ജിത്ത്. നിർമാണകമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി വളരെയധികം വിക്രം കഷ്ടപ്പെട്ടുവെന്നാണ് പ. രഞ്ജിത് പറയുന്നത്. ചിത്രത്തിന്റെ ലുക്കിനായി ഏകദേശം ആറ്, ഏഴ് മാസമെടുത്തു. എന്തും ചെയ്യാൻ തയാറായിട്ടാണ് നടൻ സെറ്റിലെത്തിയത്. അത് തന്നോട് പറഞ്ഞുവെന്നും സംവിധായകൻ വ്യക്തമാക്കി.
കർണാടകയിലെ കോലാർ സ്വർണഖനി പശ്ചാത്തലമായി വരുന്ന തമിഴ് ചിത്രമാണ് തങ്കലാൻ. 1900 കാലഘട്ടത്തിൽ കോലാറിലെ ജനങ്ങളുടെ ജീവിതവും അവർ നേരിട്ടിരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ 105 ദിവസത്തെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ് പൂർത്തിയാകാൻ ഇനിയും 20 ദിവസം കൂടിയുണ്ട്. മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരാണ് നായികമാർ. പശുപതിയാണ് ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്തിനെ തുടർന്ന് വിക്രം വിശ്രമത്തിലാണ്. പരിക്ക് ഭേദമായാലുടൻ നടൻ സെറ്റിൽ ജോയിൻ ചെയ്യും.