ഓൺലൈൻ വാതുവെപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി റാണ ദഗ്ഗുബതി
text_fieldsഹൈദരാബാദ്: ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ നടൻ റാണ ദഗ്ഗുബതി തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) മുന്നിൽ ഹാജരായി. 'സംഭവിച്ചത് സംഭവിച്ചു, ഇനി ഗെയിമിങ് ആപ്പുകളെക്കുറിച്ച് ശരിയായ സന്ദേശങ്ങൾ എത്തിക്കുന്നതിനുള്ള വഴികൾ സ്വീകരിക്കാൻ പോകുകയാണ്' എന്ന് റാണ ദഗ്ഗുബതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമവിരുദ്ധ വാതുവെപ്പ് പ്രവർത്തനങ്ങൾ തടയുന്നതിനും ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുകളുടെ സമഗ്രമായ അന്വേഷണത്തിനുമായാണ് തെലങ്കാന സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.
2017 ലെ തെലങ്കാന ഗെയിമിങ് ആക്ട് പ്രകാരം എല്ലാത്തരം ഓൺലൈൻ വാതുവെപ്പുകളും സംസാഥനത്ത് നിരോധിച്ചിരിക്കുകയാണ്. പൊതുജനങ്ങളെ സാമ്പത്തികവും മാനസികവുമായ പ്രശ്നത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഈ വർഷം മാർച്ചിലാണ് നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾക്കും പ്രമോട്ടർമാർക്കുമെതിരെ കേസെടുത്തത്. തെലങ്കാന സ്റ്റേറ്റ് ഗെയിമിങ് ആക്ട്, ബി.എൻ.എസ്, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വ്യവസ്ഥകൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളുടെ മാനേജ്‌മെന്റുകൾ, സിനിമ അഭിനേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെയും സമാനമായ മറ്റ് ആപ്ലിക്കേഷനുകളുടെയും സംഘാടകർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് കേസുകളുടെ അന്വേഷണം എസ്.ഐ.ടി ഏറ്റെടുത്തതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. നടൻ വിജയ് ദേവരകൊണ്ടയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായിരുന്നു. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് വിജയ് ദേവരകൊണ്ടയെന്ന് നടന്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചിരുന്നു. സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

