‘അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചവനാണ് നീ’ -അജു വർഗീസിനോടുള്ള ഡയലോഗ് വിദ്യാർഥികളെ ഓർമിപ്പിച്ച് നിവിൻ പോളി
text_fieldsവടക്കൻ സെൽഫിയിൽ നിവിൻ പോളിയും അജു വർഗീസും
തിരുവനന്തപുരം: മോശമായ വഴിയിലൂടെ നടത്തുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവരിൽ നിന്ന് മാറി നിൽക്കണമെന്ന് വിദ്യാർഥി യുവജനങ്ങളോട് നടൻ നിവിൻപോളി. ‘വടക്കൻ സെൽഫി’ എന്ന സിനിമയിൽ ഉമേഷ് എന്ന തന്റെ കഥാപാത്രം അജുവർഗീസിന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ഓർമിപ്പിച്ചാണ് നടന്റെ ആവശ്യം. ‘‘അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചിട്ടുള്ളവനാണ് നീ’ എന്ന് അജു വർഗീസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത്തരം കൂട്ടുകാരെ നമ്മൾ ഐഡന്റിഫൈ ചെയ്യുക. ഇത് ഞാൻ അജുവിനെതിരെ പറയുന്നതൊന്നുമല്ല കേട്ടോ, ഈ ഒരു കോൺടെക്സ്റ്റ് ആയതുകൊണ്ട് പറഞ്ഞ കാര്യമാണ്’ -അദ്ദേഹം പറഞ്ഞു.
അഴിമതിയില്ലാത്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി യുവാക്കളെ അംബാസിഡർമാരാക്കുന്ന ‘പ്രൊജക്ട് സീറോ’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകാര്യം ലൊയോള സ്കൂളിൽ നടന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിവിൻപോളിയും ചേർന്ന് ‘വിജിലൻസ് വിസിൽ’ മുഴക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. യുവജനങ്ങൾക്കുള്ള പ്രതിജ്ഞ നിവിൻ ചൊല്ലിക്കൊടുത്തു.
അഴിമതി രഹിത സമൂഹത്തിനുള്ള മാറ്റം തുടങ്ങേണ്ടത് വലിയ ഓഫിസുകളിൽ നിന്ന് മാത്രമല്ല, കോളജുകളിലും സ്കൂളുകളിലുമാണെന്ന് നിവിൻ പറഞ്ഞു. ‘അതിനുള്ള ഓറിയന്റേഷൻ കുട്ടികൾക്കും യുവാക്കൾക്കും നൽകാൻ മാനേജ്മെന്റിനും ടീച്ചേഴ്സിനും സാധിക്കണം. കോപ്പി അടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, ചുറ്റുമുള്ള നല്ല സുഹൃത്തുക്കളുടെ വിജയവും കഴിവും അംഗീകരിക്കാൻ സാധിക്കുക, നമ്മളെ മോശമായ വഴിയിലൂടെ നടത്തുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവരിൽ നിന്ന് മാറി നിൽക്കുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ‘വടക്കൻ സെൽഫി’ എന്ന സിനിമയിൽ ഉമേഷ് എന്ന ഒരു ക്യാരക്ടർ ആണ് ഞാൻ ചെയ്തത്. അതിന്റെ റീൽസ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊങ്ങി വരുന്നത് ഇപ്പോൾ കാണാം. അതിൽ ഞാൻ ‘അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചിട്ടുള്ളവനാണ് നീ’ എന്ന് അജു വർഗീസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത്തരം കൂട്ടുകാരെ നമ്മൾ ഐഡന്റിഫൈ ചെയ്യുക. ഇത് ഞാൻ അജുവിനെതിരെ പറയുന്നതൊന്നുമല്ല കേട്ടോ, ഈ ഒരു കോൺടെക്സ്റ്റ് ആയതുകൊണ്ട് പറഞ്ഞ കാര്യമാണ്.
ഞാൻ ഫോണിൽ സംസാരിക്കുമ്പോഴും സിനിമ ഇറങ്ങുമ്പോഴൂം പ്രൊമോഷൻസ് വരുമ്പോഴൂം എല്ലാം മകൻ എന്നോട് ചോദ്യം ചെയ്യാറുണ്ട്. പല കാര്യങ്ങളും ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിച്ചത്?, ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?, ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചില്ല എന്ന് ചോദ്യം ചെയ്യാറുണ്ട്. എനിക്കിത് ആദ്യം ഭയങ്കര അത്ഭുതമായിട്ട് തോന്നിയെങ്കിലും പുതിയ തലമുറയിൽ ഞാൻ കാണുന്ന ഒരു കാര്യമാണ്, അവർ ചോദ്യം ചെയ്യും. അവർ തെളിവുകൾ ആവശ്യപ്പെടും. അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടും.
ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് ധൈര്യം കിട്ടും. അധികാരവും നിയമവും കൃത്യമായി ഉപയോഗിക്കാൻ അധികാരികളെ നിർബന്ധിതരാക്കുന്ന കാര്യമാണത്. കള്ളത്തരങ്ങൾ ഇല്ലാതാകും’ -നിവിൻപോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

