അവരെ വിളിച്ചു വിളിച്ചു മടുത്തു!; 'ബെൻസ്' സിനിമയുടെ ചിത്രീകരണം വൈകുന്നതിൽ പരസ്യമായി പൊട്ടിത്തെറിച്ച് നിവിൻ പോളി
text_fieldsപ്രമുഖ താരം നിവിൻ പോളിയുടെ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്ന ബെൻസ് എന്ന ചിത്രത്തിന്റെ ഷെഡ്യൂളുകൾ നിരന്തരം മാറ്റിവെക്കുന്നതിൽ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ 'വാൾട്ടർ' എന്ന വില്ലൻ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം കാലങ്ങളായി നീണ്ടുപോകുന്നത് തന്റെ കരിയറിലെ മറ്റ് സിനിമകളെയും മറ്റ് ഔദ്യോഗിക പ്രതിബദ്ധതകളെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് താരം തുറന്നുപറയുന്നത്.
ഒരു മാധ്യമ അഭിമുഖത്തിനിടയിലാണ് തന്റെ ഈ പ്രതിസന്ധിയെക്കുറിച്ച് നിവിൻ പോളി മനസ്സ് തുറന്നത്. ചിത്രവുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ കാരണം കഴിഞ്ഞ ഒരു വർഷത്തോളമായി ഒരേ ലുക്കും രൂപവും നിലനിർത്താൻ താൻ നിർബന്ധിതനാകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു പുതിയ സിനിമകൾക്കായി ലുക്ക് മാറ്റാൻ കഴിയാത്തത് വലിയ രീതിയിലുള്ള പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരെ നിരന്തരം ഫോണിൽ വിളിച്ച് മടുത്തുവെന്നും, ഇനി അടുത്ത ഷൂട്ടിങ് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ പോലും ഇതുവരെയും യാതൊരുവിധ വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിനിടയിൽ ചോദ്യങ്ങൾ നേരിട്ടപ്പോൾ യാതൊരുവിധ മടിയുമില്ലാതെ വളരെ പരസ്യമായാണ് താരം തന്റെ ബുദ്ധിമുട്ടുകൾ ആരാധകരുമായി പങ്കുവെച്ചത്.
രാഘവ ലോറൻസ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വില്ലൻ കഥാപാത്രമായി നിവിൻ പോളി എത്തുന്നു എന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ വൻ ചർച്ചയായി. ആരാണ് പോസ്റ്ററിൽ ഉള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പിന്നീട് പുറത്തുവിട്ട വിഡിയോയിലൂടെ ആ നടൻ നിവിൻ പോളി തന്നെയാണെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു.
നിവിൻ പോളിതന്നെ പുറത്തുവിട്ട സിനിമയിലെ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. ഒരു ഡാർക്ക് ഫ്രേമിൽ തോക്കു പിടിച്ച് നടന്നുവരുന്ന ഷാഡോ ഫേയ്ഡ് വില്ലൻ. ഡാർക്ക്നസ് ലോഡിങ് എന്ന ക്യാപ്ഷനിലാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആയിരിക്കും ചിത്രമെന്നാണ് ആരാധകർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

