‘ശസ്ത്രക്രിയ സാധ്യമല്ല, കീമോ തെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്; ഇന്ന് മുതല്‍ പുതിയ അധ്യായം തുടങ്ങുന്നുവെന്ന് ബിഗ് ബിയിലെ മേരി ടീച്ചർ
text_fieldsബിഗ് ബിയിലെ മേരി ടീച്ചറിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഒരുകാലത്ത് ബിഗ് ബിയും മേരി ടീച്ചറും ഉണ്ടാക്കിയ ഓളം ഓരോ കാലത്തും അലയടിക്കുകയാണ്. മേരി ടീച്ചറെന്ന നഫീസ അലി മുൻ മിസ് ഇന്ത്യയും നടിയും രാഷ്ട്രീയപ്രവർത്തകയുമാണ്. കാൻസറിന് എതിരെയുള്ള പോരാട്ടത്തെക്കുറിച്ച് നഫീസ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കാൻസറിന്റെ അടുത്ത ഘട്ടത്തിലെ ചികിത്സക്ക് ഒരുങ്ങുകയാണിപ്പോൾ താരം. നാലാമത്തെ ഘട്ടത്തിലാണ് തന്‍റെ രോഗമെന്നും അതിനാല്‍ ഇത്തവണ ശസ്ത്രക്രിയ സാധ്യമല്ലെന്നും കീമോ തെറാപ്പിക്കായി ഒരുങ്ങുകയാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്കാനിങ്ങിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് നഫീസ അലിയുടെ കുറിപ്പ്.
‘ഇന്ന് മുതല്‍ എന്‍റെ യാത്രയിലെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. ഇന്നലെ ഞാന്‍ പി.ഇ.ടി സ്കാനിങിന് (കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനുള്ള പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി സ്കാന്‍) വിധേയയായി. നാലാമത്തെ ഘട്ടത്തിലാണ് രോഗം. അതിനാല്‍ ശസ്ത്രക്രിയ സാധ്യമല്ല. കീമോ തെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്. എന്നെ വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു. നാളെ മുതല്‍ കീമോതെറാപ്പി ആരംഭിക്കും’ എന്നാണ് നഫീസ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം നിരവധി പേരാണ് വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് പോസ്റ്റിന് താഴെ എത്തിയത്.
2009ലാണ് നഫീസക്ക് പെരിറ്റോണിയൽ കാൻസർ സ്ഥിരീകരിച്ചത്. പെരിറ്റോണിയൽ കാൻസറിന്റെ മൂന്നാം ഘട്ടത്തിലായിരുന്നു. വയറിന്റെ ആന്തരിക പാളികളിൽ രൂപംകൊള്ളുന്ന വളരെ അപൂർവമായ കാൻസറാണിത്. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും രോഗനിർണയം നടത്തിയതിന് ശേഷം ശക്തമായ ചികിത്സകളിലേക്ക് താരം കടന്നിരുന്നു. എന്നാല്‍ ചികിത്സകള്‍ക്ക് ശേഷം 2019 ല്‍ രോഗം ഭേഗമായി. രോഗം കണ്ടെത്തിയതിന് പിന്നാലെയുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. രോഗവിവരം അറിഞ്ഞപ്പോൾ തളരാതെ ഈ രോഗത്തെ നേരിടാൻ ഞാൻ തയാറായിരുന്നുവെന്നും നഫീസ പറയുന്നു.
കാൻസറിനെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നഫീസ അലി എപ്പോഴും സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ പറയുന്നു. പലപ്പോഴും ലജ്ജ കാരണം സ്ത്രീകൾ രോഗവിവരം തുറന്നുപറയാൻ മടിക്കുന്നുണ്ട്. ഇത് രോഗം ഗുരുതരമാകാൻ കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

