സിനിമ ചതിച്ചു, കോടികൾ നഷ്ടം: ഇനി മരിക്കുകയല്ലാതെ വഴിയില്ലെന്ന് നിർമാതാവ്; അന്വേഷണത്തിനൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
text_fieldsമുരളി കുന്നുംപുറത്ത്
കൊച്ചി: കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മുരളി കുന്നുംപുറത്ത് താൻ നേരിടുന്ന കടുത്ത പ്രതിസന്ധികൾ വിവരിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്. ‘ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ബിസിനസ്സിലും സിനിമയിലുമായി കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു. ആളുകളെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്’ മുരളി വിഡിയോയിൽ പറഞ്ഞു. താൻ സാമ്പത്തികമായി ചതിക്കപ്പെട്ടുവെന്നും ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്നുമുള്ള മുരളിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ടു.
വെള്ളം എന്ന സിനിമയിലൂടെയാണ് മുരളി നിർമാണ രംഗത്തേക്ക് വരുന്നത്. തുടർന്ന് നദികളിൽ സുന്ദരി യമുന എന്ന ചിത്രം നിർമിച്ചപ്പോൾ രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം ആരോപിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സുമതി വളവ് എന്ന ചിത്രത്തിലൂടെ ഏകദേശം ഏഴ് കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് മുരളി പറയുന്നത്. സിനിമ വലിയ വിജയമാകുമെന്ന് കരുതി ഇറങ്ങിത്തിരിച്ച താൻ ഇപ്പോൾ കടക്കെണിയിലാണെന്നും കടക്കാർ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കണ്ണീരോടെ വെളിപ്പെടുത്തി.
കഥാകൃത്ത് അഭിലാഷ് പിള്ളക്കും സംവിധായകനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് മുരളി ഉന്നയിച്ചത്. ഇവർ തന്നെ ചതിക്കുകയായിരുന്നുവെന്നും ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുരളിയുടെ ആരോപണങ്ങൾ തള്ളി കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്തെത്തി. സുമതി വളവ് എന്ന സിനിമ സാമ്പത്തികമായി ലാഭമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിനിമയുടെ കലക്ഷൻ സംബന്ധിച്ച വ്യക്തമായ കണക്കുകൾ തന്റെ പക്കലുണ്ടെന്നും അഭിലാഷ് പറയുന്നു.
മുരളി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സിനിമയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹത്തിന്റെ മറ്റ് ബിസിനസ് ഇടപാടുകളിലെ തകർച്ചയാണെന്നും അഭിലാഷ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചു. വിഷയം ഗൗരവകരമാണെന്ന് കണ്ട പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇരുപക്ഷത്തെയും കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുരളി കുന്നുംപുറം നടത്തിയ വൈകാരിക വെളിപ്പെടുത്തലുകളിൽ ഇടപെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
മുരളി നിർമിച്ച സുമതി വളവ് എന്ന സിനിമയുടെ കലക്ഷൻ കണക്കുകൾ വിശദമായി പരിശോധിക്കുമെന്നും, പരാതിക്ക് ആധാരമായ വിഷയങ്ങളിൽ കഥാകൃത്ത് അഭിലാഷ് പിള്ള അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്നും അസോസിയേഷൻ അറിയിച്ചു. എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് സംഘടനയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

