‘എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ; സ്വപ്ന സാക്ഷാത്കാരമല്ല, മാന്ത്രിക നിമിഷമാണിത്’; ഫാൽക്കേ പുസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിനിമാ പുരസ്കാരമായ ദാദാ സാഹേബ് പുരസ്കാര നേട്ടം മലയാള ചലച്ചിത്ര ലോകത്തിന് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ. ഇത്തരമൊരു സന്ദർഭം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഇത് മാന്ത്രികമായ ഒരു നിമിഷമാണ്. മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാലോകത്തിനും ഈ പുരസ്കാരം സമർപ്പിക്കുന്നു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും കൂടുതൽ ഉത്തരവാദത്തോടെ സിനിമാപ്രവർത്തനം തുടരുമെന്നും മോഹൻലാൽ പുസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നാണ് മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
“വലിയ അഭിമനത്തോടെയും സന്തോഷത്തോടെയുമാണ് ഇന്നിവിടെ നിൽക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവിന്‍റെ പേരിലുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടാനായത് വലിയ അഭിമാനമാണ്. മലയാളം സിനിമാലോകത്തുനിന്ന് ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ഈ നിമിഷം എന്‍റേത് മാത്രമല്ല, മുഴുവൻ മലയാള സിനിമാ ലോകത്തിന്‍റേതുമാണ്. ഈ പുരസ്കാരം മലയാള സിനിമയുടെ പാരമ്പര്യത്തിനും സൃഷ്ടിപരതക്കും പുരോഗതിക്കുമുള്ള കൃതജ്ഞതയായി കാണുന്നു.
ജീവിതത്തിലൊരിക്കലും ഇത്തരമൊരു സന്ദർഭം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കണ്ടിരുന്നില്ല. ഇത് എനിക്കൊരു സ്വപ്ന സാക്ഷാത്കാരമല്ല. മാന്ത്രികമായ ഒരു നിമിഷമാണ്. ഈ പുരസ്കാരം എന്‍റെ ഉത്തരവാദിത്തം കൂട്ടുന്നു. മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാലോകത്തിനും ഈ പുരസ്കാരം സമർപ്പിക്കുന്നു. കുമരനാശാന്‍റെ വീണപൂവിലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്’ എന്ന വരികൾ ഇവിടെ പറയാനാഗ്രഹിക്കുന്നു. കൂടുതൽ ഉത്തരവാദത്തോടെ, അഭിനിവേശത്തോടെ ഞാൻ സിനിമാപ്രവർത്തനം തുടരും. ഇന്ത്യൻ സർക്കാറിനോടും ജൂറിയോടും നന്ദി അറിയിക്കുന്നു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ. ജയ്ഹിന്ദ്” -മോഹൻലാലിന്‍റെ വാക്കുകൾ.
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 19 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാളമണ്ണിലെത്തുന്ന സന്തോഷത്തിലാണ് മലയാളികൾ. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
അതേസമയം 2023ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് ചൊവ്വാഴ്ച സമ്മാനിച്ചത്. ഷാറൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാര്‍. മികച്ച നടിക്കുള്ള അവാര്‍ഡ് റാണി മുഖര്‍ജി സ്വന്തമാക്കി. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാരൂഖാനെ അവാര്‍ഡ് ജേതാവാക്കിയത്. അതേസമയം ട്വെൽവ്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച നടിയായി റാണി മുഖര്‍ജിയെ തെരഞ്ഞെടുത്തത് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ അഭിനയത്തിനാണ്.
ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥുന്‍ മുരളി അര്‍ഹനായി. പൂക്കാലം സിനിമയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം.കെ. രാംദാസ് സംവിധാനം ചെയ്‌ത നെകലും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

