‘മഞ്ഞുമ്മൽ ബോയ്സ്’: സൗബിന്റെ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു
text_fieldsകൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവരും ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരായി. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തിങ്കളാഴ്ച രാവിലെ 11.30ന് ഇവർ അഭിഭാഷകനൊപ്പം മരട് പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു.
എല്ലാ കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിൻ പറഞ്ഞു. സിനിമ നിർമാണത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടവും ചിത്രത്തിന്‍റെ കളക്ഷൻ തുകയും സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യം തേടി സൗബിനും കൂട്ടാളികളും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി, മുൻകൂർ ജാമ്യം നൽകുകയായിരുന്നു. സിനിമയുടെ ലാഭത്തിന്‍റെ 40 ശതമാനം നൽകാമെന്ന് പറഞ്ഞ് ഏഴ് കോടി രൂപ കൈപ്പറ്റിയതിന് ശേഷം മുഴുവൻ പണം നൽകാതെ കബളിപ്പിച്ചെന്ന് കാട്ടി അരൂർ വലിയവീട്ടിൽ സിറാജാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

