മമ്മൂട്ടിയുടെ നായികമാരായ അമ്മയും മകളും; വെള്ളിത്തിരയിലെ അപൂർവമായ ആ കോമ്പോ...
text_fieldsലക്ഷ്മിയും മകൾ ഐശ്വര്യ ഭാസ്കരനും
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ വിസ്മയമായി തുടരുന്ന നടനാണ് മമ്മൂട്ടി. തന്‍റെ അഭിനയ ജീവിതത്തിൽ 400-ലധികം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം ഇപ്പോഴും മലയാള സിനിമയുടെ മുൻനിരയിൽ തന്നെയുണ്ട്. മോഹൻലാലിനൊപ്പം ഒന്നിച്ച 'പേട്രിയറ്റ്' ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. കരിയറിൽ ഒരുപാട് മികച്ച നായികമാർക്കൊപ്പം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമാ ലോകത്ത് അധികം ആരും കേട്ടിട്ടില്ലാത്ത ഒരു അപൂർവ്വമായ നായിക കോമ്പോ അദ്ദേഹത്തിന്റെ കരിയറിലുണ്ട്. മറ്റാരുമല്ല, ദക്ഷിണേന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന പ്രശസ്ത നടി ലക്ഷ്മിയും അവരുടെ മകൾ ഐശ്വര്യ ഭാസ്കരനുമാണത്. ഒരു നടന്‍റെ കരിയറിൽ ഒരേസമയം അമ്മക്കും മകൾക്കും ഒപ്പം നായകനായി അഭിനയിക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
പ്രശസ്ത തെന്നിന്ത്യൻ നടി കുമാരി രുക്മിണിയുടെയും സംവിധായകൻ യാരഗുഡിപതി വരദ റാവുവിന്റെയും മകളായ ലക്ഷ്മി, എഴുപതുകളിലും എൺപതുകളിലും ദക്ഷിണേന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'ചട്ടക്കാരി' എന്ന എക്കാലത്തെയും മികച്ച ചിത്രത്തിലൂടെയാണ് അവർ മലയാളത്തിലേക്ക് എത്തുന്നത്. തുടർന്ന് 'നദി മുതൽ നദി വരെ' (1983), 'അമേരിക്ക അമേരിക്ക' (1983), 'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ' (1984) തുടങ്ങിയ സിനിമകളിൽ അവർ മമ്മൂട്ടിയുടെ നായികയായി തിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും നിരവധി വേഷങ്ങൾ ചെയ്ത് ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
അമ്മയുടെയും മുത്തശ്ശിയുടെയും വഴി പിന്തുടർന്നാണ് മകൾ ഐശ്വര്യ ഭാസ്കരനും ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. കൗതുകകരമായ കാര്യം, ഐശ്വര്യ തന്‍റെ ആദ്യ മലയാള ചിത്രമായ 'ഒളിയമ്പുകളി'ൽ (1990) മമ്മൂട്ടിയുടെ അനിയത്തിയായാണ് അഭിനയിച്ചത്. എന്നാൽ പിന്നീട് 1993-ൽ പുറത്തിറങ്ങിയ 'ജാക്ക്പോട്ട്' എന്ന ചിത്രത്തിൽ അവർ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടു. മലയാളത്തിൽ മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ നായികയായും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 'ബട്ടർഫ്ലൈസ്', 'നരസിംഹം', 'സത്യമേവ ജയതേ', 'ഷാർജ ടു ഷാർജ', 'പ്രജ' തുടങ്ങിയ സിനിമകളിലെ അവരുടെ പ്രകടനം മലയാളി പ്രേക്ഷകർ ഇന്നും ഓർക്കുന്നവയാണ്. വെള്ളിത്തിരയിലെ ഈ അമ്മ-മകൾ കോമ്പോയും മമ്മൂട്ടിയുമായുള്ള അവരുടെ സ്ക്രീൻ കെമിസ്ട്രിയും സിനിമാ ചരിത്രത്തിലെ ഒരു വേറിട്ട കഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

