പിണറായി വിജയൻ നീതിമാൻ; നേരം വെളുത്തില്ലേ എന്ന ചോദ്യം സംവിധായകനോട് -മാലാ പാർവതി
text_fieldsതിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടി മാലാ പാർവതി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, പ്രതികരണത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. 'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ ശക്തമായി അപലപിക്കുന്നു' എന്നായിരുന്നു നടിയുടെ ആദ്യ സമൂഹമാധ്യമ പോസ്റ്റ്. പോസ്റ്റ് ഇടുതുപക്ഷത്തിന് എതിരാണ് എന്ന വ്യാഖ്യാനങ്ങൾ വന്നതോടെയാണ് മാലാപാർവതി വിശദീകരണം നൽകിയത്.
മുഖ്യമന്ത്രിയെയോ ഇടതുപക്ഷത്തേയോ താൻ വിമർശിച്ചിട്ടില്ലെന്നും നേരം വെളുത്തില്ലേ എന്ന ചോദ്യം സംവിധായകനോടായിരുന്നു എന്നും അവർ വ്യക്തമാക്കി. തന്‍റെ വാക്കുകളെ വല്ലാതെ വളച്ചൊടിച്ചിട്ട് എന്താണ് നേട്ടം എന്നും അവർ ചോദിച്ചു. പോരാളിവാസു എന്ന പേജിന്‍റെ പേര് എടുത്ത് പറഞ്ഞാണ് വിമർശനം.
മാലാ പാർവതിയുടെ പോസ്റ്റ്
അല്ലയോ പോരാളി വാസു..
ശ്രീ പിണറായി വിജയൻ എന്ന മലയാളത്തിന്‍റെ എക്കാലത്തെയും കരുത്തനായ, ദീർഘദർശനമുള്ള, സമചിത്തതയുള്ള മുഖ്യമന്ത്രി നീതിമാനാണ്. പി.ടിക്കെതിരെ പരാതി അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അദ്ദേഹം അത് കേസ് എടുപ്പിച്ചു.
ഞാൻ പറഞ്ഞത് / ചോദിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് എന്ന ഞാൻ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയോടാണ്. കൈരളി ചാനലിൽ ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമ സംവിധായകനാണ്. കരുണയുള്ള, ആർദ്രതയുള്ള ഒരു നേതാവായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്.
അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉത്തരവാദിത്വമുള്ള, ഒരു സുഹൃത്ത് ഉന്നയിച്ചു എന്ന് കേട്ടതിന്‍റെ വിഷമത്തിൽ ചോദിച്ചതാണ്. ഈ സംഭവങ്ങൾ ഒക്കെ നടന്നിട്ടും പി.ടിക്ക് നേരം വെളുത്തില്ലേന്ന്. വല്ലാതെ വളച്ചൊടിച്ചല്ലോ.. എന്‍റെ വാക്കുകളേ.. എന്താണ് നേട്ടം?
@പോരാളിവാസു. അങ്ങാരായാലും.. ഞാൻ പറയാത്തത്, ഉദേശിക്കാത്തത് പറഞ്ഞത് ശരിയായില്ല.
അതേസമയം, ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് ചലച്ചിത്രപ്രവർത്തക പരാതി നൽകിയിരുന്നു. ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പരാതി ഡി.ജി.പിക്ക് കൈമാറി. കന്റോൺമെന്റ് പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചലച്ചിത്രപ്രവർത്തയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

