'അദ്ദേഹം ആദ്യം ജോലി ചെയ്യട്ടെ'; വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയതിനെക്കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി
text_fieldsതമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയൊരു മാറ്റം കുറിച്ചുകൊണ്ട് കഴിഞ്ഞ മെയ് 10-നാണ് നടൻ വിജയ് സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പതിറ്റാണ്ടുകളായി തമിഴകം ഭരിച്ചിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ മുന്നണികളുടെ രാഷ്ട്രീയ മേധാവിത്വത്തിന് അറുതി വരുത്തിക്കൊണ്ടായിരുന്നു വിജയ്‌യുടെ പാർട്ടി (ടി.വി.കെ) തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തുടർന്ന് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെ വിജയ് സർക്കാർ രൂപീകരിക്കുകയായിരുന്നു. ഹോം, പൊലീസ്, നഗരവികസനം തുടങ്ങിയ നിർണായക വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഇതിനിടയിൽ, തമിഴ്‌നാടിന് പുറത്തേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ടി.വി.കെ അതിവേഗം നീക്കങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ വയനാട്, പാലക്കാട് ജില്ലകളിൽ നേരത്തെ തന്നെ സാന്നിധ്യമറിയിച്ച പാർട്ടി ഇപ്പോൾ തൃശ്ശൂരിലും തങ്ങളുടെ ജില്ലാ യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ കേരളത്തിലുടനീളം പ്രവർത്തനം ശക്തമാക്കാനാണ് ഇവരുടെ ലക്ഷ്യം. സിനിമയിൽ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും വലിയ വ്യത്യാസങ്ങൾ വെച്ചുപുലർത്തുന്ന സഹപ്രവർത്തകർ പോലും ഇപ്പോൾ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
വിജയ്‌യുടെ പുതിയ ഭരണത്തെക്കുറിച്ചും ടി.വി.കെയുടെ കേരളത്തിലേക്കുള്ള വരവിനെക്കുറിച്ചും കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. മുഖ്യമന്ത്രി വിജയ് ആദ്യം അദ്ദേഹത്തിന്‍റെ ജോലി ചെയ്യട്ടെയെന്നും, അദ്ദേഹം സ്വയം തെളിയിക്കാൻ ജനങ്ങൾ നൽകിയ അവസരത്തെ മാനിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ വിജയം നേടിയ ഒരു പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ എന്താണ് തെറ്റെന്നും, വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ വരട്ടെ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ എവിടെ വേണമെങ്കിലും അവർക്ക് വന്ന് പാർട്ടി തുടങ്ങാമെന്നും, എല്ലാവരും വന്ന് ലോകത്തിനും തമിഴ് ജനതക്കും നല്ലത് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വളരെ പോസിറ്റീവായി പ്രതികരിച്ചു.
സമാനമായ രീതിയിൽ മുതിർന്ന നടൻ കമൽ ഹാസനും വിജയന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. വിജയന്റെ വിജയത്തെ വിലയിരുത്താൻ ജ്യോതിഷം പറയുന്നതുപോലെ രണ്ടു ദിവസത്തോ പതിനഞ്ചു ദിവസത്തോ കഴിഞ്ഞ് സംസാരിക്കുന്നതിൽ കാര്യമില്ലെന്നും, അദ്ദേഹത്തിന് കുറഞ്ഞത് ആറ് മാസത്തെ സമയം നൽകണമെന്നുമാണ് കമൽ ഹാസൻ പറഞ്ഞത്. രാഷ്ട്രീയം പുതിയ ആളുകൾക്ക് അന്യമല്ലെന്നും, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഉണ്ടായിരുന്ന മന്ത്രിമാരും തുടക്കക്കാരായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ പുതിയ ആളുകളെ കുറച്ചുകാണേണ്ടതില്ല, അതേസമയം അവരിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല എന്നാണ് കമൽ ഹാസന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

