വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം; ബംഗളൂരുവിൽ കുനാൽ കമ്രയുടെ സ്റ്റാൻഡ്-അപ്പ് ഷോ വേദി മാറ്റി
text_fieldsകുനാൽ കമ്ര
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ബംഗളൂരുവിലെ ഷോയുടെ വേദി അവസാന നിമിഷം മാറ്റിയതായി റിപ്പോർട്ടുകൾ. ഹിന്ദു ദൈവങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയതിനെത്തുടർന്നാണ് വൈറ്റ്‌ഫീൽഡിലെ യൂർ വേദിയിൽ നിന്ന് കൊരമംഗലയിലെ 'ദി അണ്ടർഗ്രൗണ്ട് കോമഡി ക്ലബ്ബിലേക്ക് പരിപാടി മാറ്റിയത്.
ആഗസ്റ്റ് 3 മുതൽ 6 വരെയാണ് ബംഗളൂരുവിൽ ഈ ഷോകൾ ക്രമീകരിച്ചിരിക്കുന്നത്. വൈറ്റ്‌ഫീൽഡിലെ വേദിയിൽ നടക്കാനിരുന്ന പരിപാടികൾ റദ്ദാക്കിയതായി വൈറ്റ്‌ഫീൽഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന്, ആഗസ്റ്റ് 3 മുതൽ ആഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിൽ കൊരമംഗലയിലെ അണ്ടർഗ്രൗണ്ട് കോമഡി ക്ലബ്ബിൽ ഷോ നടക്കുമെന്ന് കുനാൽ കമ്ര സ്വന്തം എക്സ് പേജിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൈറ്റ്‌ഫീൽഡ് ഷോക്കായി ടിക്കറ്റ് എടുത്തവർക്ക് ബുക്ക് മൈ ഷോ വഴി പണം പൂർണ്ണമായി തിരികെ ലഭിക്കുമെന്ന് താരം അറിയിച്ചു. കാണികൾക്ക് കൊരമംഗലയിലെ ഷോയ്ക്കായി പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ബംഗളൂരുവിൽ കുനാൽ കമ്രക്ക് പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി കർണാടക, ഹിന്ദു രാഷ്ട്ര സമന്വയ സമിതി എന്നീ സംഘടനകൾ രംഗത്തുവന്നിരുന്നു. ശ്രീരാമനെയും ഹിന്ദു വിശ്വാസങ്ങളെയും കമ്ര അപഹസിച്ചുവെന്നും അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ പൊലീസിനെ സമീപിച്ചത്.
ഞായറാഴ്ച ഹിന്ദു രാഷ്ട്ര സമന്വയ സമിതിയുടെ വക്താവ് മോഹൻ ഗൗഡ കൊരമംഗല പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ഷോക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ബംഗളൂരു നഗരം ഹിന്ദു വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നതിനുള്ള വേദിയാകാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ പ്രതിഷേധം ശക്തമാക്കിയത്. വേദിമാറ്റത്തിന് പിന്നാലെ സംഘാടകർ ഷോയുടെ മുഴുവൻ വിവരങ്ങളും കൊരമംഗല പൊലീസിന് കൈമാറിയിട്ടുണ്ട്.
ഷോയുടെ ഉള്ളടക്കത്തിൽ ഞങ്ങൾ യാതൊരു പ്രശ്നവും കണ്ടെത്തിയില്ല. ഔദ്യോഗികമായി പൊലീസ് അനുമതി തേടേണ്ട അടിയന്തര സാഹചര്യമില്ലായിരുന്നുവെങ്കിലും സംഘാടകർ അനുമതി തേടി കത്ത് നൽകിയിട്ടുണ്ടെന്ന് കൊരമംഗല പൊലീസ് വ്യക്തമാക്കി. ഷോക്കെതിരെ പ്രതിഷേധിച്ച സംഘടനകൾക്ക് മറുപടിയുമായി കുനാൽ കമ്ര രംഗത്തെത്തിയിരുന്നു. 'കോമഡിയും സംസ്കാരവും' എന്ന വിഷയത്തിൽ ചർച്ച നടത്താൻ തയാറാണെന്ന് വെല്ലുവിളിച്ച് ശനിയാഴ്ച അദ്ദേഹം രംഗത്തുവരികയും, പ്രതിഷേധക്കാരെ വൈറ്റ്‌ഫീൽഡ് പൊലീസ് സ്റ്റേഷനിൽ ക്ഷണിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ആകാർ പട്ടേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, ചർച്ചക്ക് ആരും എത്തിയില്ലെന്നും താൻ പറഞ്ഞപ്രകാരം അവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എതിർപ്പുകൾക്കും വിവാദങ്ങൾക്കുമിടയിലും നിശ്ചയിച്ച പ്രകാരം ബംഗളൂരു തന്റെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കുനാൽ കമ്രയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

