മികച്ച സ്ക്രിപ്റ്റുകൾ സ്ത്രീകൾക്കായി ഉണ്ടാകുന്നില്ല എന്ന തിരിച്ചറിവാണ് തന്നെ നിർമാതാവാക്കിയതെന്ന് കൃതി സനോൺ; ബോളിവുഡിലെ ലിംഗവിവേചനവും അസമത്വവും തുറന്നുപറഞ്ഞ് താരം
text_fieldsകൃതി സനോൺ
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ലിംഗവിവേചനവും പ്രതിഫലത്തിലെ അസമത്വവും കാലങ്ങളായി വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്ന വിഷയങ്ങളാണ്. അനുഷ്ക ശർമ്മ, തപ്‌സി പന്നു, ദീപിക പദുകോൺ, കരീന കപൂർ തുടങ്ങിയ മുൻനിര നായികമാർ നേരത്തെ തന്നെ ഈ ലിംഗവിവേചനത്തിനെതിരെ ശക്തമായി സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ നിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് കൃതി സനോൺ. സിനിമാ നിർമാണ മേഖലയിൽ ഇപ്പോഴും ആഴത്തിൽ വേരോടിക്കിടക്കുന്ന പുരുഷാധിപത്യ പ്രവണതകളെക്കുറിച്ചും അത് എങ്ങനെയാണ് നടിമാരുടെ വളർച്ചയെ ബാധിക്കുന്നതെന്നും കൃതി വളരെ വ്യക്തമായി തുറന്നുപറയുന്നു. സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇത്തരം വിവേചനങ്ങൾ മാറ്റിയെടുത്താൽ മാത്രമേ യഥാർത്ഥ തുല്യത കൈവരിക്കാൻ സാധിക്കൂ എന്നാണ് താരം അഭിപ്രായപ്പെടുന്നത്.
സമീപകാലത്ത് ജി.ക്യു മാഗസിന് നൽകിയ അഭിമുഖത്തിൽ, നടിമാർ നേരിടുന്ന സാമ്പത്തിക വിവേചനങ്ങളെക്കുറിച്ച് കൃതി സനോൺ മനസ്സ് തുറന്നു. ഒരു സിനിമയുടെ ബജറ്റിൽ വെട്ടിക്കുറക്കലുകൾ വരുത്തേണ്ടി വരുമ്പോൾ നിർമാതാക്കൾ ആദ്യം നോട്ടമിടുന്നത് നായികമാരുടെ പ്രതിഫലത്തിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. സിനിമയുടെ ബജറ്റിലെ വലിയൊരു ഭാഗം നായകന്മാർക്ക് വേണ്ടി മാറ്റിവെക്കുമ്പോഴും, നായികമാരുടെ പ്രതിഫലം കുറക്കാൻ നിർമാതാക്കൾ വിലപേശുന്നത് പതിവാണെന്ന് അവർ പറയുന്നു. പുരുഷാധിപത്യ മനോഭാവം ഇന്നും ഇൻഡസ്ട്രിയിൽ ശക്തമാണെന്നും, സെറ്റുകളിൽ നായികമാർ ആദ്യം തയാറായോ എന്ന് നോക്കുന്നത് പോലും നായകന്മാർക്ക് കാത്തുനിൽക്കേണ്ടി വരരുത് എന്ന ഉപബോധമനസ്സിലെ ചിന്താഗതി മൂലമാണെന്നും കൃതി പറയുന്നു.
തന്റെ കരിയറിന്റെ തുടക്കകാലത്ത്, മുതിർന്ന താരം അല്ലാതിരുന്നിട്ടും ഒരു സഹനടന് തന്നെക്കാൾ മികച്ച സൗകര്യങ്ങളും കാറും നൽകപ്പെട്ട അനുഭവം കൃതി പങ്കുവെച്ചു. ഇത് സൗകര്യങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നതിലെ കുറവാണെന്നും അവർ ഓർമ്മിപ്പിച്ചു. മികച്ച സ്ക്രിപ്റ്റുകൾ സ്ത്രീകൾക്കായി ഉണ്ടാകുന്നില്ല എന്ന തിരിച്ചറിവാണ് 'ദോ പത്തി' എന്ന ചിത്രത്തിലൂടെ തന്നെ ഒരു നിർമാതാവാകാൻ പ്രേരിപ്പിച്ചതെന്നും കൃതി കൂട്ടിച്ചേർത്തു.
മറുഭാഗത്ത്, ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക കാഴ്ചപ്പാടാണ് നടൻ സെയ്ഫ് അലി ഖാൻ പങ്കുവെച്ചത്. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, തുല്യ പദവിയുള്ള അഭിനേതാക്കൾക്ക് തുല്യമായ പ്രതിഫലം നൽകണമെന്ന കാര്യത്തിൽ തനിക്ക് തർക്കമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, സിനിമാ മേഖലയിലെ സാമ്പത്തിക ശാസ്ത്രം മറ്റൊരു രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിയറ്ററുകളിലേക്ക് എത്രത്തോളം ആളുകളെ എത്തിക്കാൻ ഒരു താരത്തിന് സാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. ഇത് ലിംഗവിവേചനത്തിന്റെ പ്രശ്നമല്ലെന്നും, മറിച്ച് വിപണിയിലെ മൂല്യവും സ്വാധീനവും കണക്കിലെടുത്തുള്ള ഒരു സന്തുലിത സാമ്പത്തിക വ്യവസ്ഥയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു താരം തന്റെ മൂല്യം തിരിച്ചറിഞ്ഞ് പ്രതിഫലം ഈടാക്കുന്നതും അത് അവർക്ക് ലഭിക്കുന്നതും ഈ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് സെയ്ഫിന്റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

