‘നസീറുദ്ദീൻ ഷായെപ്പോലൊരു കുറുക്കനാകുന്നതിനേക്കാൾ ഭേദം പട്ടിയാകുന്നത്’: രൂക്ഷ വിമർശനവുമായി വീണ്ടും കങ്കണ റണാവത്ത്
text_fields'നസറുദ്ദീൻ ഷാ,കങ്കണ റണാവത്ത്
ബോളിവുഡിൽ കങ്കണ റണാവത്തും നസീറുദ്ദീൻ ഷായും തമ്മിലുള്ള വാക്പോര് മുറുകുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പ്രമുഖ താരങ്ങൾ മൗനം പാലിക്കുന്നതിനെതിരെ നസറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്ക് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്നെ വിമർശിച്ച ഷായെ 'കുറുക്കൻ' എന്നും, താൻ രാജ്യത്തോടുള്ള കൂറിന്റെ പ്രതീകമായ 'പട്ടി'യാകാൻ തയാറാണെന്നും പറഞ്ഞുകൊണ്ടുള്ള കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ മാസം രാജ്യത്തുടനീളം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചും അതിൽ പ്രമുഖ താരങ്ങൾ പ്രതികരിക്കാത്തതിനെക്കുറിച്ചും നസീറുദ്ദീൻ ഷാ തുറന്നടിച്ചിരുന്നു. ‘എല്ലുകഷ്ണമുള്ള പട്ടിക്ക് കുരക്കാൻ കഴിയില്ല’ എന്നായിരുന്നു സെലിബ്രിറ്റികളുടെ മൗനത്തെക്കുറിച്ച് നസറുദ്ദീൻ ഷാ പറഞ്ഞത്. കരിയറിലെ താത്പര്യങ്ങളും മറ്റ് ആശങ്കകളും കാരണം താരങ്ങൾ പലപ്പോഴും പല വിഷയങ്ങളിലും മൗനം പാലിക്കുന്നു എന്ന അർത്ഥത്തിലാണ് നസീറുദ്ദീൻ ഈ പരാമർശം നടത്തിയത്.
എന്നാൽ ഈ പ്രസ്താവനയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് കങ്കണ ചെയ്തത്. ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നിയമസഭക്ക് സമീപം സമരം ചെയ്ത ഉദ്യോഗാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ച സംഭവത്തിൽ നസീറുദ്ദീൻ ഷാ മൗനം പാലിച്ചതിനെ കങ്കണ ശക്തമായി വിമർശിച്ചു.
നടൻ പിയൂഷ് മിശ്രയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ജീവിക്കുന്ന രാജ്യത്തിനായി പോരാടാനും സംരക്ഷിക്കാനും ഒരു പട്ടി ആകുന്നത് അഭിമാനമായി കാണുന്നുവെന്നും, എന്നാൽ രാജ്യത്തിന്റെ ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് മറുഭാഗത്ത് നിൽക്കുന്ന നസറുദ്ദീൻ ഷായെപ്പോലൊരു 'കുറുക്കനാകുന്നതിനേക്കാൾ ഭേദം പട്ടി'യാണെന്നും കങ്കണ കുറ്റപ്പെടുത്തി.
ജാർഖണ്ഡിലെ വിദ്യാർഥി സമരത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ജാർഖണ്ഡ് സർക്കാരിനെതിരെയും ബി.ജെ.പി എം.പിമാർ രംഗത്തെത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ച കങ്കണ, കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ചോദ്യങ്ങൾ ചോദിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടയിൽ, ജെൻ സി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കങ്കണയുടെ സമീപനത്തിലും മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുൻപ് യുവതലമുറയെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് രാജ്യത്തിന്റെ ശക്തിയും സംസ്കാരത്തിന്റെ അംബാസഡർമാരുമാണ് യുവജനങ്ങൾ എന്ന് പറഞ്ഞ് കങ്കണ തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങളും സെലിബ്രിറ്റികളുടെ നിലപാടുകളും കേന്ദ്രീകരിച്ചുള്ള ഈ പുതിയ കങ്കണ-നസറുദ്ദീൻ ഷാ പോര് ബോളിവുഡിലും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

