'ബിജെപി നാളെ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം; ആത്യന്തികമായി ഞാൻ ഒരു നടിയാണ്'; തുറന്നടിച്ച് കങ്കണ
text_fieldsകങ്കണ റണാവത്ത്
മുംബൈ: സിനിമാ കരിയർ, രാഷ്ട്രീയം, സ്വന്തം വ്യക്തിത്വം എന്നിവയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത്. അഭിനേത്രി എന്ന നിലയിൽ കഴിഞ്ഞ 20 വർഷമായി താൻ നേടിയെടുത്ത മേൽവിലാസമാണ് തനിക്ക് പ്രധാനമെന്നും, രാഷ്ട്രീയ പാർട്ടിയായ ബിജെപി നാളെ ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാമെന്നും കങ്കണ വ്യക്തമാക്കി.
തന്റെ സിനിമകൾ സ്വന്തം ഇഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പുകളാണെന്നും എന്നാൽ രാഷ്ട്രീയ പ്രവർത്തനം ജനങ്ങൾക്ക് വേണ്ടിയുള്ള പൂർണമായ സമർപ്പണമാണെന്നും താരം പറഞ്ഞു. സിനിമാ മേഖലയിൽ താൻ ഇപ്പോഴും വളരെയധികം ഡിമാൻഡുള്ള നടിയാണെന്നും വൻ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന നിരവധി ബിഗ് ബജറ്റ് പ്രൊജക്റ്റുകൾ തനിക്ക് മുന്നിൽ ഉണ്ടെന്നും കങ്കണ അവകാശപ്പെട്ടു. സിനിമ ചെയ്യുന്നത് പണത്തിനും സ്വയം സംതൃപ്തിക്കും വേണ്ടിയാണെങ്കിൽ, രാഷ്ട്രീയം പൂർണമായും പൊതുജനസേവനത്തിനായുള്ളതാണ്.
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്നും എന്നാൽ ഒരു കലാകാരി എന്ന നിലയിലുള്ള തന്റെ സ്വതന്ത്ര നിലനിൽപ്പ് എന്നും നിലനിൽക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു. ബിജെപിയോടുള്ള ബന്ധത്തെക്കുറിച്ചും സിനിമ-രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുമുള്ള കങ്കണയുടെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

