മേൽ ചുണ്ട് മുറിഞ്ഞു, വയറ്റില്‍ ചവിട്ടി, തല നിലത്ത് അടിച്ചു; മുൻ പങ്കാളിയിൽനിന്ന് നേരിട്ട ക്രൂരത വെളിപ്പെടുത്തി നടി ജസീല പർവീൺ
text_fieldsതന്‍റെ മുൻ പങ്കാളിയിൽനിന്ന് നേരിട്ട ക്രൂര പീഡനങ്ങൾ വെളിപ്പെടുത്തി മിനിസ്ക്രീൻ താരം ജസീല പർവീൺ. തനിക്ക് സിമ്പതിക്കല്ല, നിയമപരമായ പിന്തുണയും മാർഗനിർദേശവും തേടാനാണ് ഈ വിഷയം പങ്കുവെക്കുന്നതെന്നും ജസീല സമൂഹ്യ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. പീഡനങ്ങൾ നേരിട്ടതിന്റെ ചിത്രങ്ങളും വിഡിയോയും ജസീല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തന്‍റെ മുൻ പങ്കാളിയായിരുന്ന ഡോൺ തോമസിനെതിരെയാണ് ഗുരുതര പീഡന ആരോപണങ്ങൾ നടി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂയർ ദിനത്തിൽ ആണ് നടിയെ ഡോൺ തോമസ് അക്രമിച്ചത്. മുൻ കാമുകന്‍റെ അമിത മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതാണ് ഉപദ്രവത്തിലേക്ക് നയിച്ചതെന്നും നടി വെളിപ്പെടുത്തി. പരിക്കേറ്റതിന് പിന്നാലെ പൊലീസിൽ അറിയിച്ചെങ്കിലും ഉടനടി നടപടിയൊന്നുമുണ്ടായില്ല. ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതെന്നും ജസീല ആരോപിക്കുന്നു.
ജസീല സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണ രൂപം
“ഞാന്‍ കടന്നുപോകുന്നതിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. സിമ്പതിയ്ക്ക് വേണ്ടിയല്ല. പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കാനാണ്.
കഴിഞ്ഞ ന്യൂയർ ദിവസത്തിൽ ഞാനും എന്‍റെ പങ്കാളി ഡോൺ തോമസ് വിദായത്തിലും തമ്മിൽ അയാളുടെ അമിത മദ്യപാനവും പുകവലിയും കാരണം തർക്കം ഉണ്ടായി.
തര്‍ക്കത്തിനിടെ അയാള്‍ അക്രമാസക്തനാവുകയും അയാൾ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. എന്റെ വയറ്റില്‍ ചവിട്ടി. മുഖത്ത് ഇടിച്ചു. തല നിലത്ത് അടിച്ചു. എന്നെ വലിച്ചിഴച്ചു. എന്റെ കക്ഷത്തിലും തുടയിലും കടിക്കുക വരെ ചെയ്തു. തന്റെ കൈ വളയിട്ട് എന്റെ മുഖത്ത് ശക്തമായി അമര്‍ത്തിയതിനെ തുടര്‍ന്ന് എന്റെ മേല്‍ച്ചുണ്ട് മുറിഞ്ഞുപോയി. ഒരുപാട് രക്തം നഷ്ടമായി.
എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഞാൻ അയാളോട് അപേക്ഷിച്ചെങ്കിലും അയാൾ അത് കേട്ടില്ല. മാത്രമല്ല ഞാൻ പൊലീസിനെ വിളിക്കാനായി ശ്രമിച്ചപ്പോൾ അയാൾ എന്‍റെ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം സമ്മതിച്ച് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പക്ഷെ ഡോക്ടറോട് ഞാൻ കോണിപ്പടിയിൽനിന്ന് വീണതാണെന്ന് കള്ളം പറഞ്ഞു. എന്നെ അവിടെ നിന്നും സണ്‍റൈസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ചാണ് എനിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത്.
അതിന് ശേഷവും അയാള്‍ എന്നെ കെയർ ചെയ്തില്ല, അയാളുടെ അതിക്രമം തുടര്‍ന്നു. ഞാന്‍ ഒറ്റക്കായിരുന്നു, വേദനയിലായിരുന്നു. മാനസികവും ശാരീരകവുമായി തകര്‍ന്നുപോയിരുന്നു. ഞാന്‍ ഓണ്‍ലൈനിലൂടെ പൊലീസിന് പരാതി നല്‍കി. പ്രതികരണമൊന്നുമുണ്ടായില്ല. ജനുവരി 14ന് ഞാന്‍ നേരിട്ട് പരാതി നല്‍കാന്‍ ചെന്നു. എന്നിട്ടും പെട്ടെന്നാരു നടപടിയുണ്ടായില്ല. അയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ മാത്രമാണ് പൊലീസ് വന്ന് പരിശോധിക്കുന്നതും എഫ്.ഐ.ആര്‍ ഇടുന്നതും.
അത് മുതല്‍ കേസ് നടന്നുവരികയാണ്. ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കല്‍ റെക്കോര്‍ഡുകളും വ്യക്തമാണ്. പക്ഷെ എതിര്‍കക്ഷി ഞാന്‍ ഒരിക്കലും സമ്മതിക്കാത്ത ഒത്തുതീര്‍പ്പ് നടന്നുവെന്ന് പറഞ്ഞ് കേസ് റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. മാസങ്ങളായി അവര്‍ കൂടുതല്‍ സമയം ചോദിച്ച് കേസ് വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ എനിക്കൊരു അഭിഭാഷകനെ വെക്കുന്നതിന് കഴിയാത്തതിനാൽ
ഞാന്‍ ഒറ്റക്കാണ് കോടതിയില്‍ ഹാജരാകുന്നത്. ഇന്നലത്തെ വാദത്തില്‍ എനിക്ക് സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. കോടതി മുറിയില്‍ ഞാന്‍ അപ്രതക്ഷ്യയായത് പോലെ തോന്നി.
ഇതൊരു ചെറിയ തര്‍ക്കമല്ല.
ഇതൊരു ലളിതമായ വേദനിപ്പിക്കലല്ല.
ഇത് അതിക്രൂരമായ ദേഹോപ്രദവമായിരുന്നു.
ഒരു കലാകാരിയെന്ന നിലയില്‍ എന്റെ മുഖമാണ് എന്റെ ഐഡന്റിറ്റി. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചില്ല. ശാരീരികവും മാനസികവുമായ ട്രോമയിലൂടെയും സാമ്പത്തിക നഷ്ടത്തിലൂടേയും ചികിത്സയിലൂടേയും വിഷാദത്തിലൂടേയുമാണ് ഞാന്‍ കടന്നു പോയത്. അതേസമയം ഇതെല്ലാം ചെയ്തയാള്‍ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ്. മുതിര്‍ന്ന അഭിഭാഷകരെ വെക്കുകയും കേസ് വൈകിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ ചോദിക്കുന്നത് ഇത് മാത്രമാണ്.
കേസ് വിചാരണയിലേക്ക് പോകണം.
തെളിവുകള്‍ സംസാരിക്കട്ടെ.
സത്യം കേള്‍ക്കട്ടെ.
വേണ്ടി വന്നാല്‍ എന്റെ കേസ് ഞാന്‍ തന്നെ വാദിക്കാനും തയ്യാറാണ്. എനിക്ക് നീതി വേണം. ഏതെങ്കിലും അഭിഭാഷകര്‍ക്ക് എന്നെ സഹായിക്കാന്‍ സാധിച്ചാല്‍ പ്രത്യേകിച്ചും കേസ് റദ്ദാക്കാന്‍ നല്‍കിയ പെറ്റീഷന്‍ തള്ളിക്കളയാനും മുന്നോട്ട് പോകാനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനായാല്‍, ഞാന്‍ കടപ്പെട്ടിരിക്കും.
ദയവ് ചെയ്ത് എനിക്കൊപ്പം നില്‍ക്കണം. എന്റെ പോരാട്ടം എന്റേത് മാത്രമല്ല. സിസ്റ്റം നിശബ്ദരാക്കിയ ഓരോ ഇരക്കും വേണ്ടിയുള്ളതാണ്.
നന്ദി”.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

