'അന്ന് ഞാൻ അങ്ങനെ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നുവെങ്കിൽ എല്ലാവരും ചിരിച്ചേനേ, വർഷങ്ങളോളം ബോഡി ഷെയിമിങ് നേരിട്ടു'- ധനുഷ്
text_fieldsതമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ധനുഷ്. പ്രചോദനപരമായ പ്രസംഗങ്ങൾ അധികം നടത്താത്ത നടൻ തന്റെ പുതിയ ചിത്രം 'കര'യുടെ പ്രീ-റിലീസ് ചടങ്ങിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. ജീവിതത്തിൽ വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.'എണ്ണം പോൽ വാഴ്‌കൈ' എന്ന തമിഴ് പ്രയോഗം ഉദ്ധരിച്ചാണ് ധനുഷ് സംസാരിച്ചത്. ഭഗവത് ഗീതയിൽ നിന്നുള്ള ഈ ആശയത്തിന് 'നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതാണ് നിങ്ങൾ ആകുന്നത്' എന്ന അർത്ഥമാണെന്നും അദ്ദേഹം വിശദീകരിച്ചു.
2002-ൽ തന്‍റെ പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയപ്പോൾ താൻ ഒരു ദിവസം ദേശീയ പുരസ്‌കാരം നേടുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നുവെന്ന് ധനുഷ് പറഞ്ഞു. 'അന്ന് ഞാൻ അങ്ങനെ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നുവെങ്കിൽ എല്ലാവരും ചിരിച്ചേനേ. അപ്പോൾ ഞാൻ ഒരു പുതുമുഖം മാത്രമായിരുന്നു. എന്നാൽ അങ്ങനെയൊരു നേട്ടം ഞാൻ ശക്തമായി തന്നെ എന്‍റെ മനസിൽ ഉറപ്പിച്ചിരുന്നു. ദേശീയ പുരസ്‌കാരം നേടുമെന്ന് വിശ്വസിച്ചു. പിന്നീട് ആ സമയം എത്തി,' ധനുഷ് പറഞ്ഞു.
കെ.പി. കറുപ്പ് എന്ന വേഷത്തിന് ആടുകളം എന്ന ചിത്രത്തിലൂടെയാണ് ധനുഷിന് ആദ്യമായി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 58-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഈ ചിത്രം മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവ ഉൾപ്പെടെ ആറു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 2019-ൽ പുറത്തിറങ്ങിയ അസുരൻ എന്ന ചിത്രത്തിനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അഭിനയത്തിലും നിർമാണത്തിലും ഉൾപ്പെടെ നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ധനുഷ് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, 2007-ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രം തന്റെ കരിയറിൽ വഴിത്തിരിവായി എന്നും ധനുഷ് പറഞ്ഞു. 'വർഷങ്ങളോളം ഞാൻ മെലിഞ്ഞ ശരീരത്താൽ ബോഡി ഷെയിമിങ് നേരിട്ടിരുന്നു. എന്നാൽ പൊല്ലാതവൻ ചിത്രത്തിലെ ഒരു ഷർട്ടില്ലാത്ത രംഗത്തിൽ ആദ്യമായി പ്രേക്ഷകരിൽ നിന്ന് കൈയടിയും വിസിലും ലഭിച്ചു. ആ അനുഭവം എനിക്ക് വളരെ സ്പെഷ്യലായിരുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

