ബോബി ചെമ്മണ്ണൂരിന് മാപ്പ് നൽകി ഹണി റോസ്; തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തു
text_fieldsനടി ഹണി റോസിനെതിരെ നടത്തിയ പ്രസ്താവനകളിൽ ബോബി ചെമ്മണ്ണൂർ കുറ്റ വിമുക്തനായി. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീർപ്പായെന്ന് നടി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. താരം നൽകിയ കേസ് പിൻവലിക്കണമെന്നും നടത്തിയ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചും വ്യവസായി ബോബി ചെമ്മണ്ണൂർ നേരത്തെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആരെയും മനഃപൂർവ്വം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, വാക്കുകൾ വരുത്തിവെച്ച ബുദ്ധിമുട്ടുകൾക്ക് താൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ കോടതിയെ സമീപിച്ചിരുന്നു. ബോബിയുടെ ഹർജിയിൽ ഹൈക്കോടതി നടിയുടെ നിലപാട് തേടി. ക്ഷമാപണം സ്വീകരിച്ചുകൊണ്ട് നടി, പ്രശ്‌നം ഒത്തുതീർപ്പായതായി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ് കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ടാണ് നടി ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയിരുന്നത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് കേസെടുത്തത്.
2025 ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറഞ്ഞിരുന്നു. നടിയുടെ പരാതിയിൽ ബോബിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തന്റെ വാക്കുകൾകൊണ്ടുണ്ടായ അപമാനത്തിന് ക്ഷമ ചോദിക്കുന്നതായി ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

