ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി
text_fieldsഹോളിവുഡ് താരം റോബർട്ട് കരാഡിൻ അന്തരിച്ചു. 71-ാം വയസ്സായിരുന്നു. റിവെഞ്ച് ഓഫ് ദി നേർഡ്‌സ്, ലിസി മക്ഗുയർ എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായിരുന്നു അദ്ദേഹം. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി തന്നെ അലട്ടിയിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുമായുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് കുടുംബം ഈ വിവരം പരസ്യമാക്കാൻ തീരുമാനിച്ചത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും മുത്തച്ഛനും സഹോദരനുമായ റോബർട്ട് കരാഡിൻ വിടവാങ്ങിയ വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നു. ലോകം ഇരുണ്ടതായി തോന്നുമ്പോഴും ബോബി എല്ലാവർക്കും പ്രകാശത്തിന്റെ കിരണമായിരുന്നു. മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹികമായ മാറ്റിനിർത്തലുകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതം വഴികാട്ടിയാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു’ കരാഡിൻ കുടുംബം അറിയിച്ചു. ‘ഇതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ പോരാട്ടത്തെയും ആ മനോഹരമായ ആത്മാവിനെയും ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും നടനുമായ കീത്ത് കരാഡിൻ പറഞ്ഞു.
1972ൽ ജോൺ വെയ്‌നിനൊപ്പം 'ദ കൗബോയ്സ്' എന്ന ചിത്രത്തിലൂടെയായിരുന്നു റോബർട്ടിന്‍റെ അരങ്ങേറ്റം. വിഖ്യാത നടൻ ജോൺ വെയ്‌നിനൊപ്പമാണ് റോബർട്ട് ഇതിൽ അഭിനയിച്ചത്. 1984ൽ പുറത്തിറങ്ങിയ 'റിവെഞ്ച് ഓഫ് ദി നേർഡ്‌സ്' എന്ന ചിത്രത്തിലെ ലൂയിസ് സ്കോൾനിക്ക് എന്ന വേഷം അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. പുതിയ തലമുറക്ക് അദ്ദേഹം പരിചിതനായത് 'ലിസി മക്ഗുയർ' എന്ന പരമ്പരയിലെ അച്ഛൻ വേഷത്തിലൂടെയാണ്. അദ്ദേഹത്തിന്റെ സഹതാരം ഹിലരി ഡഫ് അനുശോചനം രേഖപ്പെടുത്തി.
മാർട്ടിൻ സ്കോർസെസിയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് മീൻ സ്ട്രീറ്റ്സ്. ചെറിയൊരു വേഷമാണെങ്കിലും റോബർട്ട് കരാഡിനും അദ്ദേഹത്തിന്റെ സഹോദരൻ ഡേവിഡ് കരാഡിനും ഇതിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.കരാഡിൻ കുടുംബത്തിലെ സഹോദരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ദ ലോങ് റൈഡേഴ്സ് . റോബർട്ട്, ഡേവിഡ്, കീത്ത് എന്നീ മൂന്ന് കരാഡിൻ സഹോദരന്മാരും ഈ സിനിമയിൽ സഹോദരങ്ങളായിത്തന്നെയാണ് വേഷമിട്ടത് എന്നത് ഒരു പ്രത്യേകതയാണ്.
2009ൽ സഹോദരൻ ഡേവിഡ് കരാഡിന്റെ ആകസ്മിക മരണമാണ് റോബർട്ടിൽ ബൈപോളാർ ഡിസോർഡർ എന്ന രോഗം പ്രകടമാക്കാൻ തുടങ്ങിയത്. ഇതിനെത്തുടർന്ന് അദ്ദേഹം വലിയ മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നു. 2015ൽ ഒരു കാർ അപകടത്തിലൂടെ അദ്ദേഹം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ആ സമയത്ത് താൻ വലിയൊരു മാനസിക വിഭ്രാന്തിയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് അദ്ദേഹം പിന്നീട് സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

