'എന്‍റെ ബയോപിക്കിൽ നായികയാകാൻ ഏറ്റവും യോജിച്ചത് ദീപിക പദുകോൺ'; ആഗ്രഹം പ്രകടിപ്പിച്ച് ഹേമമാലിനി
text_fieldsദീപിക പദുകോൺ
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ആറ് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ നിറവിലാണ് ബോളിവുഡിന്റെ നിത്യഹരിത നായിക ഹേമമാലിനി. സിനിമയിലെ തന്റെ 60 വർഷത്തെ സുവർണ യാത്രയെ അടയാളപ്പെടുത്താൻ മുംബൈയിൽ സംഘടിപ്പിച്ച 'ഡയമണ്ട് ജൂബിലി' ആഘോഷത്തിനിടയിലാണ് തന്റെ ജീവിതകഥ പറയുന്ന ഒരു സിനിമ (ബയോപിക്) നിർമിക്കപ്പെടുകയാണെങ്കിൽ അതിൽ നായികയാകാൻ ഏറ്റവും അനുയോജ്യയായ നടി ദീപിക പദുകോൺ ആണെന്ന തന്റെ ആഗ്രഹം ഹേമമാലിനി തുറന്നുപറഞ്ഞത്. ദീപിക അങ്ങേയറ്റം സുന്ദരിയും പ്രതിഭാധനയുമായ ഒരു നടിയാണെന്നും തന്റെ വേഷം ചെയ്യാൻ അവർക്ക് സാധിക്കുമെന്നും ഹേമമാലിനി മാധ്യമങ്ങളോട് പങ്കുവെച്ചു.
ഹേമമാലിനിയും ദീപിക പദുകോണും തമ്മിൽ മുൻപും സിനിമാപരമായ വലിയൊരു ആത്മബന്ധമുണ്ട്. 2017-ൽ പുറത്തിറങ്ങിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകമായ 'ബിയോണ്ട് ദി ഡ്രീം ഗേൾ' പ്രകാശനം ചെയ്തത് ദീപികയായിരുന്നു. അത് മാത്രമല്ല, ദീപികയുടെ അരങ്ങേറ്റ ചിത്രമായ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലെ 'ശാന്തിപ്രിയ' എന്ന ഐക്കണിക് കഥാപാത്രം ഹേമമാലിനിയുടെ 'ഡ്രീം ഗേൾ' എന്ന പ്രതിച്ഛായയെയും അന്നത്തെ അവരുടെ മാനറിസങ്ങളെയും മുൻനിർത്തിയാണ് രൂപപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.
മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ നടന്ന ഈ സംഗീത സായാഹ്നം ഹേമമാലിനിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലുകളായ ഗാനങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയത്. ചടങ്ങിൽ, 2025 നവംബറിൽ വിടപറഞ്ഞ തന്റെ പ്രിയ പങ്കാളിയും പ്രശസ്ത നടനുമായ ധർമേന്ദ്രക്ക് ഹൃദയസ്പർശിയായ പ്രണാമം അർപ്പിച്ചു. ഒപ്പം സിനിമാ മേഖലയിലെ തൊഴിലാള സംഘടനകളായ 'സിന്റ', 'എഫ്.ഡബ്ല്യു.ഐ.സി.ഇ' എന്നിവർക്കുള്ള 10 ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങിൽ കൈമാറി.
പ്രശസ്ത സംവിധായകൻ രമേശ് സിപ്പി, നടന്മാരായ ശത്രുഘ്നൻ സിൻഹ, ജിതേന്ദ്ര, രാകേഷ് റോഷൻ, നടി പൂനം ധില്ലൻ, ഹേമമാലിനിയുടെ കസിൻ കൂടിയായ നടി മധു തുടങ്ങിയ വൻ താരനിര തന്നെ ഡ്രീം ഗേളിന് ആദരമർപ്പിക്കാൻ എത്തിയിരുന്നു. 50 വർഷം കഴിഞ്ഞിട്ടും 'ഷോലെ'യിലെ 'ബസന്തി' എന്ന കഥാപാത്രത്തെ ജനങ്ങൾ ഇപ്പോഴും നെഞ്ചേറ്റുന്നതിനെക്കുറിച്ചും ഹേമമാലിനിയുടെ ഡയലോഗുകൾ ഓർത്തുചൊല്ലാനുള്ള അസാധ്യമായ ഓർമ്മശക്തിയെക്കുറിച്ചും രമേശ് സിപ്പി വേദിയിൽ ഓർത്തെടുത്തു. തന്നെ ഇന്നത്തെ നിലയിൽ വളർത്തിയെടുക്കാൻ കൂടെനിന്ന അമ്മ ജയ ചക്രവർത്തിക്കും കുടുംബത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഹേമമാലിനി വേദിയിൽ വികാരാധീനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

