'ചേച്ചിയുടെ സന്തോഷം കണ്ടില്ലേ, ഇതൊക്കെയാണ് നമ്മുടെ ലാഭം'; മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് ഫിറോസ്
text_fieldsജപ്തിയുടെ വക്കിലെത്തിയ നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി സമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നടിക്ക് ആധാരം കൈമാറുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നടിയുടെ പ്രശ്നം മുഴുവൻ പരിഹരിച്ചിട്ടുണ്ടെന്നും വീടിന്റെ ആധാരമെടുക്കുന്നതിന് ഒരു രൂപപോലും നൽകേണ്ടതില്ലെന്നും ഫിറോസ് അറിയിച്ചു.
സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം അറിയുന്നത്. അന്ന് തന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ- ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
'ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മേരിചേച്ചിക്ക് കൊടുക്കരുത്. ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മേരിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു.
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്.അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു.
ഇന്ന് മേരിചേച്ചിയുടെ സന്തോഷം കണ്ടില്ലേ...ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ...ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം'- മോളി കണ്ണമാലിക്കൊപ്പമുള്ള വിഡിയോക്കൊപ്പം കുറിച്ചു.