'ഇനിയും സിനിമയിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം, അഭിനയിച്ചിരുന്ന കാലത്ത് കുട്ടികളെല്ലാം എന്നെ മാറ്റി നിർത്തിയിരുന്നു' -അകാലത്തിൽ വിടപറഞ്ഞ താരം ഹരി മുരളിയുടെ ഓർമകളിലൂടെ...
text_fieldsമലയാളികൾ ഇന്നും മറക്കാത്ത മുഖമാണ് ബാലതാരമായെത്തി സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളി എന്ന അപ്പൂസിന്‍റേത്. രസികൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരത്തിന്‍റെ വിയോഗത്തിന്‍റെ നടുക്കത്തിലാണ് മലയാളികൾ. നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു ഹരിമുരളി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രസികന്‍, മാടമ്പി, അണ്ണന്‍ തമ്പി തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന് വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
മനോരമ ഓൺലൈനിന്റെ ഓർമയുണ്ടോ ഈ മുഖം എന്ന അഭിമുഖത്തിൽ തന്‍റെ സിനിമ ജീവിതത്തിലെ അനുഭവങ്ങളും സന്തോഷങ്ങളും പങ്കുവെച്ച താരത്തിന് ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് മനസിനേറ്റ വിഷമങ്ങളും മറ്റു താരങ്ങളിൽ നിന്നും ലഭിച്ച പ്രചോദനവും താരം പങ്കുവെച്ചിരുന്നു.
ഹരിയുടെ അച്ഛൻ നാടക സംവിധായകനും ആർട്ടിസ്റ്റുമായതിനാൽ തന്നെ അഭിനയത്തോട് ചെറുപ്പം മുതലേ വളരെ താൽപര്യമുണ്ടായിരുന്നു. ആറാം വയസ്സിലാണ് ആദ്യ സിനിമ രസികനിലെ ഉണ്ണികുട്ടൻ എന്ന കഥാപാത്രം ചെയ്യുന്നത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും പ്രേക്ഷകർ ഇന്നും ഓർക്കുന്ന വിധം വിജയമാവുകയും ചെയ്തു. ചിത്രത്തിലെ 'അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്...' എന്ന ഒറ്റ ഡയലോഗ് പിന്നീട് ഹരി മുരളി എന്ന കൊച്ചു താരത്തിന്‍റെ ഐഡന്‍റിറ്റി ആയി മാറി.
സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ലെന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. 'സോഷ്യൽ മീഡിയ അത്ര പരിചിതമല്ലാത്ത കാലത്താണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. അതും നാലര വയസ്സിൽ. സീരിയലിൽ അഭിനയിക്കുന്നതു കൊണ്ടു ആളുകൾക്കു എന്റെ മുഖം പരിചിതമായിരുന്നു. ഇത് പേഴ്സണലി എന്നെ ബാധിച്ചിരുന്നു. വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു. സ്കൂളിൽ പോയാലും കുട്ടികൾ സംസാരിക്കാതെ മാറി നിൽക്കും. എന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത്. ചിലപ്പോൾ അവർക്ക് അഭിയിക്കുന്ന ആളാണ്, ജാഡയായിരിക്കും എന്ന തോന്നലിൽ നിന്നും ഉണ്ടായ പേടിയും മടിയുമൊക്കെ ആയിരുന്നിരിക്കാം' ഹരി മുരളി പറഞ്ഞു.
സിനിമാ ജീവിതത്തിൽ തനിക്ക് പ്രചോദനമായ വ്യക്തികളിൽ ഒരാളാണ് മമ്മൂക്ക എന്ന് ഹരി പറയുന്നുണ്ട്. 'എന്നോടു പണ്ടു മുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടി ഓർ മോഹൻലാൽ. അന്നും ഇന്നും എന്റെ മറുപടി ആസ് ആൻ ആക്ടർ മമ്മൂക്ക, ആസ് എ സ്റ്റാർ ലാലേട്ടൻ എന്നാണ്' നടൻ കൂട്ടിച്ചേർത്തു.
മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. അമ്മ പ്രസന്ന. സഹോദരൻ ശ്രീമുരളി. ബെംഗളുരുവിൽ നിന്നു ബി.എസ്.സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വി.എഫ്.എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

