ഓസ്കർ ഇൻ മെമ്മോറിയത്തിൽ ധർമേന്ദ്രയെ അനുസ്മരിച്ചില്ല! ലജ്ജാവഹമെന്ന് ഹേമമാലിനി
text_fields1. ധർമേന്ദ്രയും ഹേമ മാലിനിയും, 2. ഓസ്കാറിലെ ഇൻ മെമ്മോറിയം വേദി
98-ാമത് ഓസ്കർ അവാർഡുകളിൽ ഇൻ മെമ്മോറിയം വിഭാഗത്തിൽ ധർമേന്ദ്രയെ തഴഞ്ഞതിൽ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമമാലിനി ഉൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങൾ വിമർശനം ഉന്നയിച്ചു. തിങ്കളാഴ്ച ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന ചടങ്ങിൽ, റോബർട്ട് റെഡ്ഫോർഡ്, റോബ് റെയ്‌നർ, ഡയാൻ കീറ്റൺ എന്നിവരുൾപ്പെടെ കഴിഞ്ഞ വർഷം അന്തരിച്ച നിരവധി ആഗോള ചലച്ചിത്ര പ്രതിഭകളെ അക്കാദമി അനുസ്മരിച്ചു. എന്നാൽ ആറ് പതിറ്റാണ്ടിലേറെ സിനിമയിലുണ്ടായിരുന്ന ഇതിഹാസ ബോളിവുഡ് താരത്തെക്കുറിച്ച് സെഗ്‌മെന്റിൽ പരാമർശിച്ചില്ല.
'തീർച്ചയായും ഇത് ലജ്ജാകരമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വ്യക്തികൾ ആരാധിച്ചിരുന്ന ഒരു നടനെ അവഗണിച്ചത് അവർക്കൊരു നാണക്കേടാണ്. ധരംജി എല്ലായിടത്തും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്" ഹേമമാലിനി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
'ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് വളരെയധികം അവാർഡുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓസ്‌കറിനെ അദ്ദേഹം എന്തിന് ശ്രദ്ധിക്കണം? നമ്മുടെ രാജ്യത്തെ ജനങ്ങളാൽ സ്നേഹിക്കപ്പെടുന്നതിൽ ഞങ്ങൾ രണ്ടുപേരും എപ്പോഴും സന്തോഷിച്ചിരുന്നു. പക്ഷേ അവാർഡുകൾ എപ്പോഴും അദ്ദേഹത്തിന് നിരസിക്കപെട്ടു. ലാൽ പത്തർ, മീര എന്നീ എന്റെ ചില മികച്ച ചിത്രങ്ങളിലെ പ്രകടനത്തിന് എനിക്ക് പോലും അവാർഡുകൾ ലഭിച്ചില്ല' നടി കൂട്ടിച്ചേർത്തു.
സംഭവത്തിൽ ധർമേന്ദ്രയുടെ മകൾ ഇഷ ഡിയോൾ പ്രതികരിച്ചു. 'അത് ഒരിക്കലും പപ്പക്ക് ഒരു മാറ്റവും വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് വിഷമിക്കാൻ സാധിക്കില്ല, കാരണം അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും വളരെ വലുതായിരുന്നു. അദ്ദേഹത്തിന് ജീവിതം ഒരിക്കലും അംഗീകാരമോ പദവിയോ ആയിരുന്നില്ല. അത് സ്നേഹം, ദയ, ആളുകളുടെ ഹൃദയങ്ങളിൽ അദ്ദേഹം വഹിച്ച സ്ഥാനം എന്നിവയെക്കുറിച്ചായിരുന്നു,' അവർ പറഞ്ഞു.
ഓസ്‌കറിന്റെ ഇൻ മെമ്മോറിയം വിഭാഗത്തിൽ നിന്ന് ഇതിഹാസ ഇന്ത്യൻ കലാകാരൻമാരെ ഒഴിവാക്കുന്നത് ഇതാദ്യമല്ല. മുമ്പ് ദിലീപ് കുമാറിനെയും ലതാ മങ്കേഷ്‌കറിനെയും ഒഴിവാക്കിയതിന് അക്കാദമി വിമർശനങ്ങൾ നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

