ഇഫ്താറിൽ മുസ്‌ലിംകളെ അപമാനിച്ചു -വിജയ്ക്കെതിരെ പരാതി നൽകി തമിഴ്നാട് സുന്നത്ത് ജമാഅത്ത്
text_fieldsചെന്നൈ: റമദാനിലെ ആദ്യ വെള്ളിയാഴ്ച നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറിൽ മുസ്‌ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് പരാതി നൽകിയിരിക്കുന്നത്.
മദ്യപാനികൾ, റൗഡികൾ തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തെന്ന് ചെന്നൈ പൊലീസ് കമീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സൗഹാർദം വളർത്താൻ ഉദ്ദേശിച്ചുള്ള ഇഫ്താർ സമൂഹത്തെ മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കാത്ത നടന്‍റെ നടപടി മതവികാരങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
വിജയ്‌യുടെ ആദ്യ രാഷ്ട്രീയ സംസ്ഥാന സമ്മേളനത്തിലെ മോശം സംഘാടനവും അന്ന് വെള്ളം ലഭിക്കാതെ നിരവധിപേർക്ക് നിർജലീകരണം സംഭവിച്ചതിനും സമാനമായി ഇഫ്താർ പരിപാടിയിലും സമാനമായ അശ്രദ്ധ ഉണ്ടായി. ആളുകളോട് അനാദരവോടെയാണ് പെരുമാറിയത്. പ്രാദേശികമായ അറിവില്ലാത്തെ വിദേശ സുരക്ഷാ ഗാർഡുകളെയാണ് പരിപാടി നിയന്ത്രിക്കാൻ ഏൽപ്പിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല തങ്ങളുടെ പരാതിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടി അനിവാര്യമാണെന്നും പരാതിയിൽ പറയുന്നു.
വെള്ള തൊപ്പിയണിഞ്ഞ് നോമ്പുതുറക്കെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൂവായിരത്തോളം പേർ ഇഫ്താറിൽ പങ്കെടുത്തതായാണ് വിവരം. പതിനഞ്ചോളം പള്ളികളിലെ ഇമാമുമാർക്കും ക്ഷണമുണ്ടായിരുന്നു.
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് വിജയ്. അണ്ണാ ഡി.എം.കെയുമായി സഖ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡി.എം.കെയെയും ബി.ജെ.പിയെയും വിജയ് ഒരുപോലെ എതിർത്ത് രംഗത്തെത്തിയിരുന്നു.
നടന്‍റെ പുതിയ ചിത്രം ജന നായകൻ വിവിധിയിടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം അനിരുദ്ധാണ്. ഛായാഗ്രഹണം സത്യൻ സൂര്യനും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2026 ജനുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.