ടിനി ടോമിനെതിരെ തുടർനടപടികൾക്ക് പൊലീസ്: നടി അൻസിബയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
text_fieldsകൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബയുടെ മൊഴിയെടുക്കാൻ കടവന്ത്ര പൊലീസ് ഒരുങ്ങുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ സ്റ്റേഷനിൽ ഹാജരാകാൻ നടിയോട് നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് കാണിച്ച് അൻസിബ നൽകിയ പരാതിയിലാണ് നടപടി. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ടിനി ടോമിനെതിരെയുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കൂ.
താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ തന്നെ പരിഹരിക്കാൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ പൊലീസിലേക്കും നിയമനടപടികളിലേക്കും എത്തിയത്. 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയായ അൻസിബ, വിഷയത്തിൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രാദേശിക പൊലീസും അന്വേഷണം ഊർജിതമാക്കിയത്.
നേരത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ അവഹേളിച്ചുവെന്ന മറ്റൊരു പരാതിയിലും അന്‍സിബ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ഈ വിഷയത്തിൽ അൻസിബ കഴിഞ്ഞ ദിവസം തൃക്കാക്കര എ.സി.പിക്ക് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു. പ്രസ്തുത പരാതിയില്‍ ആരോപണവിധേയരായ ലക്ഷ്മിപ്രിയ, വനിതാ സെല്‍ എസ്.ഐ രേഷ്മ എന്നിവരുടെ മൊഴിയും പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പരാതികളിലും വിശദമായ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

