'മലിനമായ നദി തനിച്ചുവൃത്തിയാക്കിയ ബിട്ടു തബാഹിയെ പോലുള്ള യുവാക്കൾക്ക് പത്മ പുരസ്കാരങ്ങൾ നൽകണം'; ഗായിക ചിന്മയി ശ്രീപാദ
text_fieldsമധ്യപ്രദേശിലെ അജ്നാർ നദി തനിച്ചുവൃത്തിയാക്കി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും നെതർലാൻഡിൽ നിന്ന് വലിയ തൊഴിൽ വാഗ്ദാനം സ്വന്തമാക്കുകയും ചെയ്ത 21 കാരനായ സുരേന്ദ്ര സിങ് ചൗധരി അഥവാ ബിട്ടു തബാഹിയുടെ പ്രവൃത്തി ഇപ്പോൾ രാജ്യമെമ്പാടും വലിയ ചർച്ചയായിരിക്കുകയാണ്. നദി നേരിടുന്ന മലിനീകരണത്തിന്റെ ഭീകരതയും പിന്നീട് താൻ ഒറ്റക്ക് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ വിജയവും വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ യുവാവ് ശ്രദ്ധിക്കപ്പെട്ടത്.
ഈ മാതൃകാപരമായ മുന്നേറ്റത്തെ പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപാദ വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. രാഷ്ട്രീയക്കാർ ചെയ്യാൻ മടിക്കുന്ന അല്ലെങ്കിൽ വെറും വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കുന്ന വലിയ കാര്യങ്ങളാണ് ഇത്തരം കൊച്ചുകുട്ടികൾ സ്വന്തം കഷ്ടപ്പാടിലൂടെ ചെയ്ത് കാട്ടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
ബിട്ടുവിന്റെ വിഡിയോകള്‍ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുകയും പ്രശസ്തമായ 'ദി ഓഷ്യൻ ക്ലീനപ്പ്' സ്ഥാപനത്തിന്റെ ഡച്ച് സിഇഒ ബോയാൻ സ്ലാറ്റ് അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തുവരികയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗായിക ചിന്മയി ശ്രീപാദ തന്റെ പിന്തുണയുമായി എത്തിയത്. രാഷ്ട്രീയക്കാർ തങ്ങളുടെ പേരിനായി പണം ധൂർത്തടിക്കുന്ന കാലത്ത് ഈ കുട്ടി ചെയ്തത് യഥാർത്ഥ ജനക്ഷേമ പ്രവർത്തനമാണെന്ന് ചിന്മയി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
വിദേശത്ത് അദ്ദേഹത്തിന് കൂടുതൽ ആദരവും മികച്ച ഭാവിയുമുണ്ടാകട്ടെയെന്ന് ആശംസിച്ച ചിന്മയി ബിട്ടുവിനെപ്പോലെ ഇന്ത്യയിലെ നദികൾ ശുചീകരിക്കാൻ മുന്നിട്ടിറങ്ങുന്ന എല്ലാ ജെൻ-സെഡ് യുവാക്കളെയും സർക്കാർ പത്മ പുരസ്കാരം നൽകി ആദരിക്കണമെന്നും ആവശ്യപ്പെട്ടു. നദികൾ സംരക്ഷിക്കാനുള്ള ഈ യുവമുന്നേറ്റത്തെ രാഷ്ട്രീയ താൽപ്പര്യങ്ങൾ വെച്ച് ആരും തടസ്സപ്പെടുത്തരുതെന്നും അവർ ഓർമ്മിപ്പിച്ചു.
അതേസമയം ബിട്ടുവിന്റെ വിജയം വൈറലായതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അദ്ദേഹത്തെ നേരിട്ട് കണ്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിആർ വർക്ക് മാത്രമാണെന്ന് ആരോപിച്ച് യൂട്യൂബർ ധ്രുവ് രാഠി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് വളരെ പക്വമായ മറുപടിയാണ് ബിട്ടു നൽകിയത്. സർക്കാർ തന്റെ പ്രവർത്തനങ്ങളെ മുൻപും പിന്തുണച്ചിട്ടുണ്ടെന്നും ഇവിടെ രാഷ്ട്രീയമല്ല മറിച്ച് ഓരോ പൗരന്റെയും പവിത്രമായ സാമൂഹിക ഉത്തരവാദിത്തമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. താൻ ചെയ്തതുപോലെ മറ്റുള്ളവരും ശുചിത്വബോധത്തോടെ നാടിന്റെ നന്മക്കായി മുന്നോട്ട് വരണമെന്നാണ് തന്റെ ഒരേയൊരു ആഗ്രഹമെന്നും ബിട്ടു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

