'ആരാണ് അങ്ങനെ ബീഫ് തീറ്റിക്കുന്നത്? അങ്ങനെ കിച്ചടി പോലും വിളമ്പില്ല' -കേരള സ്റ്റോറിയെ വിമർശിച്ച് അനുരാഗ് കശ്യപ്
text_fieldsകേരള സ്റ്റോറി 2നെ ശക്തമായി വിമർശിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർത്ഥവത്തായ ഒരു കഥ പറയുന്നതിനുപകരം പ്രേക്ഷകരെ ഭിന്നിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. സ്ത്രീകളിൽ ഒരാളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന വിവാദ രംഗത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
'ആരാണ് അങ്ങനെ ബീഫ് തീറ്റിക്കുന്നത്? അങ്ങനെ കിച്ചടി പോലും വിളമ്പില്ല. സിനിമയുടെ ഉദ്ദേശ്യം പണം സമ്പാദിക്കുക എന്നതാണ്. ആളുകളെ ഭിന്നിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ചലച്ചിത്ര സംവിധായകൻ ഒരു അത്യാഗ്രഹിയാണ്. അയാൾക്ക് പണം സമ്പാദിക്കാൻ മാത്രമേ ആഗ്രഹമുള്ളൂ' -അനുരാഗ് കശ്യപ് പറഞ്ഞു.
കേരളത്തെ മോശമായി ചിത്രീകരിച്ചതിന്‍റെ പേരിൽ ഏറെ വിവാദത്തിലായ സിനിമയാണ് കേരളാസ്റ്റോറി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം വരെ സിനിമക്ക് ലഭിച്ചു. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയിലറിലെ രംഗങ്ങൾക്കെതിരെ വിമർശനവും ട്രോൾ മഴയുമാണ് സമൂഹമാധ്യമങ്ങൾ നിറയെ. പട്ടിണി കിടക്കേണ്ടി വന്നാലും ബീഫ് കഴിക്കില്ലെന്ന് പറയുന്ന പെൺകുട്ടിയെ പിടിച്ചുവെച്ച് ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രംഗങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
ഇതേത് കേരളമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പൊറോട്ടയില്ലാതെ എങ്ങനെ ബീഫ് കഴിക്കും, നിനക്ക് ബീഫ് വേണ്ടേ എന്നാൽ ഞാൻ കഴിച്ചോട്ടെ..... ഇങ്ങനെ പോകുന്നു കമന്‍റുകളിലെയും ട്രോൾ പോസ്റ്റുകളിലെയും പരിഹാസം. മലയാളികൾ ഇത് നിസാരമായി എടുക്കുമെങ്കിലും കേരളത്തെ പറ്റി അറിയാത്തവർ സിനിമ കാണുമ്പോൾ ഇതിലെ ഉള്ളടക്കം വിശ്വസിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേരളം വിട്ട് പുറത്തുപോകുന്ന മലയാളികൾ അതിക്രമങ്ങൾക്ക് ഇരയാകാൻ ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. സിനിമക്കെതിരെ നിരവധി പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

