വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി; 2025ലെ മുറിപാടുകളിൽ മനസ്സ് തകർന്നിട്ടില്ലെന്ന് പെപ്പെ
text_fieldsപെപെ, അപകടത്തിൽ തകർന്ന വാഹനം
'എന്ത് നിങ്ങളെ കൊല്ലാതെ വെറുതെവിട്ടു, അതു പിന്നീട് നിങ്ങളെ ശക്തനാക്കും. 2025 അതിനെ അത്രയേറെ ആത്മാർഥതയോടെ നടപ്പിലാക്കിയതുപോലെ തോന്നുന്നു', എന്ന് ആരംഭിക്കുന്ന ഒരു കുറിപ്പോടെ തനിക്ക് 2025ൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അതിൽ നിന്നും ഉൾക്കൊണ്ട മനക്കരുത്തിനെകുറിച്ചും സോഷ്യൻ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് നടൻ ആന്‍റണി വർഗീസ് പെപ്പെ. ഈ വർഷത്തിന്‍റെ മുക്കാൽ ഭാഗവും താൻ ആശുപത്രികൾക്കും വേദനക്കും ഇടയിൽ ആയിരുന്നുവെന്ന് പെപ്പെ പറയുന്നു.
'ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്‍റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു. അങ്ങനെ പോകുമ്പോൾ ആണ് 15 നവംമ്പർ 2025, വാഗമൺ വെച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്ന് പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷേ, തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി.
വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു ഇത്. എന്നാൽ ആ കുഴപ്പങ്ങൾക്കിടയിലും ഒരു മാന്ത്രികത ഉണ്ടായിരുന്നു. 2025ൽ എനിക്ക് ചില നല്ല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. ആ നിമിഷങ്ങളിൽ ഞാൻ സുഖം പ്രാപിക്കുകയായിരുന്നില്ല, പകരം പുതുതായി ചിലത് സൃഷ്ടിക്കുകയും ചിത്രീകരിക്കുകയും എപ്പോഴും സ്വപ്നം കണ്ടിരുന്ന ഭാവിയിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു.
അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...പുതുവത്സരാശംസകൾ. പറക്കൂ, ഫുൾ ഓൺ ഫുൾ പവർ' -പെപ്പെ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

