അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ
text_fieldsകൊച്ചി: ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമാത്രമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം സീസൺ -5 വിജയിയായ അഖിൽ മാരാർ 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലപാടുകൾ തുറന്നുപറയുന്ന സ്വഭാവത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി20 (പാർട്ടിയിൽ ചേരുകയും, തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽനിന്നും സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല.
ഇദ്ദേഹത്തിന്റെ പലപരാമർശങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യ-പാകിസ്താൻ അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ അഖിൽ മാരാർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ ഹൈക്കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.
പ്രസവവും ഗർഭാവസ്ഥയും ലളിതമായ പ്രകൃതിദത്ത പ്രക്രിയ മാത്രമാണെന്നും, ആധുനിക ആശുപത്രികൾ ഇതിനെ അനാവശ്യമായി ഭയപ്പെടുത്തി വാണിജ്യവൽക്കരിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വനിതാ പ്രവർത്തകർക്കിടയിലും ഡോക്ടർമാർക്കിടയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി.
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കവേ, അന്തരിച്ച അട്ടപ്പാടി മധുവിനെ പരിഹസിച്ചു സംസാരിച്ചതും, സഹമത്സരാർഥികൾക്ക് മുന്നിൽ മുണ്ട് പൊക്കി കാണിച്ചതും, ഭാര്യയെ തല്ലിയിട്ടുണ്ടെന്ന രീതിയിലുള്ള തുറന്നുപറച്ചിലുകളും വലിയ രീതിയിൽ വിമർശിക്കപ്പെടുകയും അവതാരകൻ മോഹൻലാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

