അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്, ശരിയെന്ന് തോന്നിയ കാര്യങ്ങൾ ചെയ്തു; നിഖില വിമൽ
text_fieldsമലയാള സിനിമയിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമാണ് നിഖില വിമൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അച്ഛനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുളള ഓർമ പങ്കുവെച്ചത്.
'ആറടി പൊക്കമൊക്കെയുള്ള ഒരു വലിയൊരു മനുഷ്യനാണ് അച്ഛൻ. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഓർമ കുറഞ്ഞു. അതുകൊണ്ട് വാശിയും ഉണ്ടായിരുന്നു. മധുരമായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. മരിച്ച് കഴിഞ്ഞ് കര്‍മം ചെയ്യുമ്പോള്‍ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
പുറത്തുള്ളവർക്ക് അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടായി തോന്നാം. ഒരുപരിധിവരെ ബുദ്ധിമുട്ട് ആയിരുന്നു. കാരണം എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ ചെയ്യുള്ളൂ. ഞങ്ങൾ അത് തമാശ രീതിയിൽ എടുത്തു. ഏകദേശം 15 വർഷത്തോളം അമ്മ അച്ഛന നോക്കി. ഇന്ന് അമ്മ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അച്ഛനെയാണ്.
അച്ഛന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം അവൾ അച്ഛൻ കുട്ടി ആയിരുന്നു. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ കുറെ സമയം എടുത്തു. അച്ഛന്റെ മരണസമയത്ത് ചേച്ചിക്കും അമ്മക്കും കോവിഡ് ആയിരുന്നു.
അച്ഛന് വയ്യാതെ വന്നപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്റെ അവസാന സമയത്ത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഭയങ്കര അവസ്ഥയാണ്.
കോവിഡ് കാരണം ആർക്കും വരാനും സഹായിക്കാനും കഴിഞ്ഞില്ല. ഞാനും പാർട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. മൃതദേഹം ദഹിപ്പിച്ചത് ഞാനായിരുന്നു. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അച്ഛന്റെ അസ്ഥി എടുക്കാൻ പോയതും ഞാനാണ്. സഹായത്തിന് ആളുകളെ വിളിച്ചിരുന്നു. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.
അച്ഛൻ മരിച്ച ശേഷം കുറേ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ആരും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ശേഷം ഞാൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു'- നിഖില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

