ആമിർ ഖാന്റെ ആരാധകൻ, ഇന്ത്യൻ സിനിമകൾ ഒരുപാട് ഇഷ്ടം, അതിന് കാരണമുണ്ട്; തുർക്കിയ സ്ഥാനപതി ഫിറാത് സുനൽ
text_fieldsനടൻ ആമിർ ഖാനോടുള്ള ആരാധന പങ്കുവെച്ച് ഇന്ത്യയിലെ തുർക്കിയ സ്ഥാനപതി ഫിറാത് സുനൽ. ബോളിവുഡ് ചിത്രങ്ങൾ വളരെയധികം ഇഷ്ടമാണെന്നും ഇന്ത്യൻ സിനിമകളിൽ സംസ്കാരം കാണാമെന്നും പി.ടി.ഐക്ക് നൽകിയ അഭിമഖത്തിൽ പറഞ്ഞു. 1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിങ് ഛദ്ദ നിരവധി തവണ കണ്ടെന്ന് പറഞ്ഞ സുനൽ, ടോം ഹാങ്ക്‌സിന്റെ ചിത്രത്തേക്കാൾ ആമിറിന്റേതാണ് ഇഷ്ടമായതെന്നും വ്യക്തമാക്കി.
'ഞാൻ ബോളിവുഡ് സിനിമകളുടെ കുടുത്ത ആരാധകനാണ്. ആമിർ ഖാനാണ് എന്റെ പ്രിയപ്പെട്ട നടൻ. അദ്ദേഹത്തിന്റെ ലാൽ സിങ് ഛദ്ദ നിരവധി തവണ കണ്ടിട്ടുണ്ട്. ടോം ഹാങ്ക്‌സിന്റെ ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ചിത്രം. എന്നാൽ ആമിറിന്റെ ലാൽ സിങ് ഛദ്ദയാണ് എനിക്ക് കൂടുതൽ ഇഷ്ടം.
ബോളിവുഡ് ചിത്രങ്ങളിൽ, ഇന്ത്യൻ ജീവിതശൈലിയും പശ്ചാത്തലവും പ്രകടമാണ്. ഇന്ത്യയെ കുറിച്ചും ഇവിടത്തെ ജനങ്ങളെക്കുറിച്ചും വളരെയധികം പഠിച്ചാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ടാണ് ബോളിവുഡ് ചിത്രങ്ങൾ കൂടുതൽ കൂടുതൽ വിജയിക്കുന്നത്.
ഇന്ത്യൻ സംസ്കാരവും തുർക്കി സംസ്കാരവും തമ്മിൽ സാമ്യമുണ്ട്. ലാൽ സിങ് ഛദ്ദയിൽ അത് കാണിക്കുന്നുമുണ്ട്. ചിത്രത്തിൽ ആമിർ ഖാൻ സഹയാത്രികന് പഴം നൽകുന്ന ഒരു രംഗമുണ്ട്. ഇത് നിങ്ങൾക്കും എനിക്കും സാധാരണമാണ്, കാരണം ഇതൊരു പാരമ്പര്യമാണ്. തുർക്കിയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അടുത്തുള്ള ആളുകൾക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ അമേരിക്കയിലുള്ളവർ ഈ സിനിമ കാണുമ്പോൾ അവർക്ക് അത് മനസ്സിലാകില്ല. കാരണം അവരുടെ കാഴ്ചപ്പാടിൽ മറ്റുള്ളവർക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുന്നത് അത്ര നല്ല നല്ല കാര്യമല്ല. നമ്മുടെ സമൂഹങ്ങൾക്കിടയിൽ എനിക്ക് വളരെയധികം സാമ്യതകൾ ഉള്ളത് കൊണ്ടാകാം എനിക്ക് ഇന്ത്യൻ സിനിമകളോട് താൽപ്പര്യം തോന്നുന്നത്'-ഫിറത് സുനല്‍ വ്യക്തമാക്കി
2022 ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ പ്രതീക്ഷച്ചത് പോലെ വിജയം നേടിയില്ല. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനം ഉയർന്നിരുന്നു. ഏകദേശം 180 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് സമാഹരിക്കാനായത് 61 കോടി മാത്രമാണ്. ലാൽ സിങ് ഛദ്ദയുടെ പരാജയത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് ആമിർ ഖാൻ ഇതുവരെ ബോളിവുഡിൽ മടങ്ങിയെത്തിയിട്ടില്ല.
അദ്വൈത് ചന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ലാൽ സിങ് ഛദ്ദയുടെ തിരക്കഥ രചിച്ചത് പ്രശസ്ത നടനായ അതുൽ കുൽക്കർണ്ണിയാണ്. കരീന കപൂർ, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരാണ് ആമിറിനൊപ്പം ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.