കമൽഹാസൻ ഒറ്റപ്പെടുന്നു; പാർട്ടിയിൽ നിന്ന് കൂട്ടരാജി
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ കമൽഹാസെൻറ മക്കൾ നീതിമയ്യത്തിൽനിന്ന് കൂട്ടരാജി. വൈസ് പ്രസിഡൻറായ ആർ. മഹേന്ദ്രൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമൽഹാസനെ ഒരു വിഭാഗമാളുകൾ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചാണ് രാജി.
മഹേന്ദ്രെൻറ രാജിക്ക് പിന്നാലെ മറ്റൊരു വൈസ് പ്രസിഡൻറ് പൊൻരാജ്, ജനറൽ സെക്രട്ടറിമാരായ മലയാളിയും മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനുമായ സന്തോഷ്ബാബു, സി.കെ.കുമരവേൽ, മൗരിയ, മുരുകാനന്ദം, നിർവാഹക സമിതിയംഗം ഉമാദേവി എന്നിവരും രാജിവെച്ചു. വരും ദിവസങ്ങളിൽ മറ്റു ഭാരവാഹികളും രാജിവെച്ചേക്കുമെന്നാണ് സൂചന. ഇൗയിടെ കമീല നാസറും രാജിവെച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കമൽഹാസൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഒന്നര വർഷം മുമ്പാണ് മക്കൾ നീതി മയ്യം രൂപവത്കരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നഗരങ്ങളിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചെവച്ചത്. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ആർ.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റു. ഇത്തവണ കോയമ്പത്തൂർ സൗത്തിലെ കമൽഹാസെൻറ പരാജയം കനത്ത തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും പാർട്ടി നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ശരത്കുമാറിെൻറ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയവരുമായും മക്കൾ നീതിമയ്യം സഖ്യമുണ്ടാക്കിയിരുന്നു.