
രാജസ്ഥാനിൽ അധികാരത്തിൽ വരുന്നത് വരെ അത്താഴം ഉപേക്ഷിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ
text_fieldsഅലീഗഢ്: 2023ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെ അത്താഴം ഒഴിവാക്കുമെന്നും തലപ്പാവ് (സഫ) ധരിക്കില്ലെന്നും മാലകൾ സ്വീകരിക്കില്ലെന്നും പ്രതിജ്ഞയെടുത്ത് സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ. 'ഞാൻ സഫയും മാലയും ധരിക്കില്ല. കർഷക-യുവജന വിരുദ്ധ കോൺഗ്രസ് സർക്കാറിനെ പുറത്താക്കി 2023ൽ രാജസ്ഥാനിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ച ശേഷം മാത്രമേ അത്താഴം കഴിക്കൂ' -ഉത്തർ പ്രദേശിലെ അലീഗഢിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പൂനിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമവും ശക്തവുമായ നേതൃത്വവും ജനസൗഹൃദ നയങ്ങളും ഉപയോഗിച്ച് 2023ൽ രാജസ്ഥാനിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പാർട്ടി അധികാരം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി രണ്ട് ദിവസമായി സതീഷ് പൂനിയ ഉത്തർ പ്രദേശിലുണ്ട്.
രാജസ്ഥാനിലെ പരമ്പരാഗത തലപ്പാവാണ് സഫ. രാജസ്ഥാന്‍റെ സാംസ്കാരിക ചിഹ്നമെന്ന നിലയിൽ രാഷ്ട്രീയക്കാർ പൊതുപരിപാടികളിൽ ഇത് ധരിക്കാറുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ, പാർട്ടി വീണ്ടും അധികാരത്തിൽ വരുന്നത് വരെ സഫ ധരിക്കില്ലെന്ന് നേരത്തെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും പ്രതിജ്ഞയെടുത്തിരുന്നു. പിന്നീട് 2018 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയ സമയത്താണ് അദ്ദേഹം സഫ വീണ്ടും ധരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
