ആ 55 സീറ്റുകൾ ഏങ്ങോട്ട് ?, മുസ്ലിം വോട്ട് ചിതറുമെന്ന ആശയിൽ ബി.ജെ.പി; സഖ്യങ്ങളിൽ എസ്.പിക്ക് പ്രതീക്ഷ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ മുസ്ലിം സമുദായം നിർണായക ശക്തിയായ സീറ്റുകളിൽ മേൽക്കൈ നേടാൻ തന്ത്രങ്ങൾ മെനഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന ഈ 55 സീറ്റുകൾ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറ്റവും വലിയ പോരാട്ടം നേരിടേണ്ടി വരുന്നവയാണ്.
പടിഞ്ഞാറൻ യു.പിയിലെ സഹാറൻപുർ, ബിജ്നോർ, അംറോഹ, സംഭാൽ, മൊറാദാബാദ്, റാംപുർ എന്നിവയിലും റോഹിഖണ്ഡ് മേഖലയിലെ ബറേലി, ബദായൂൻ, ഷാജഹാൻപുർ എന്നിവിടങ്ങളിലുമാണ് കാര്യമായ മുസ്ലിം വോട്ടർമാരുള്ളത്. എങ്കിലും 2017ലെ തെരഞ്ഞെടുപ്പിൽ 55ൽ 38 സീറ്റുകളും ജയിച്ചത് ബി.ജെ.പിയായിരുന്നു. സമാജ്വാദി പാർട്ടി 15ഉം കോൺഗ്രസ് രണ്ടും സീറ്റുകൾ നേടി. എസ്.പിയും കോൺഗ്രസും സഖ്യമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. വിരുദ്ധ വോട്ടുകൾ പരമാവധി വിഘടിപ്പിച്ചും ജാതി-സമാദുയ വോട്ടുകൾ സമാഹരിച്ചുമാണ് ബി.ജെ.പി ഈ വിജയം കൊയ്തത്. ഇതേ സാഹചര്യം തന്നെ ഇത്തവണയും ഉണ്ടാക്കിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്, ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനും ബറേൽവി വിഭാഗം നേതാവുമായ മൗലാന തൗഖിർ റാസ ഖാൻ. അസദുദ്ദീൻ ഉവൈസി നയിക്കുന്ന മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) മേഖലയിൽ ചില സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സമാജ്വാദി പാർട്ടി ഉയർത്തുന്ന കടുത്ത വെല്ലുവിളിക്ക് ഈ മേഖലയിൽ തടയിടാൻ മുസ്ലിം വോട്ട് വിഘടിക്കുന്നതിലൂടെ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. കോൺഗ്രസ് ഇത്തവണ എസ്.പി സഖ്യത്തിൽ ഇല്ലാത്തത് അവർക്ക് പ്രതീക്ഷയേകുന്നു. മുസ്ലിം സ്ഥാനാർഥികളെ നിർത്തിയുള്ള ബി.എസ്.പി നീക്കവും ന്യൂനപക്ഷ വോട്ട് വിഘടിപ്പിക്കും. എന്നാൽ, വിജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ടു നൽകുക എന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തന്ത്രം യു.പിയിലെ ന്യൂനപക്ഷങ്ങൾ നടപ്പാക്കിയാൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക. മുസ്ലിം-ജാട്ട്-ദലിത് സഖ്യം മുൻകാലങ്ങളിലെല്ലാം വിജയം നേടിയ മേഖല കൂടിയാണിത്.
മുഖ്യപാർട്ടികളെല്ലാം വെവ്വേറെ മത്സരിക്കുന്ന ഇത്തവണത്തെ സാഹചര്യം പ്രതീക്ഷ നൽകുെന്നങ്കിലും അഖിലേഷ് യാദവിന്റെ പുതിയ സഖ്യസമവാക്യങ്ങൾ ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിൽ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി), മഹാൻ ദൾ എന്നിവയുമായി എസ്.പി സഖ്യത്തിലാണ്. മേഖലയിലെ ജാട്ട്, ശാക്യ, സെയ്നി, കുശ്വാഹ, മൗര്യ, കൊയ്രി വിഭാഗങ്ങളിൽ സ്വാധീനമുള്ള പാർട്ടികളാണ് ആർ.എൽ.ഡിയും മഹാൻ ദളും. അഖിലേഷിനും അമ്മാവൻ ശിവ്പൽ യാദവിനും യാദവ സമുദായത്തിലുള്ള സ്വാധീനവും ഇതോടൊപ്പം ചേരും.
എസ്.പിയുടെ പ്രധാന മുസ്ലിം നേതാവും മുൻ മന്ത്രിയുമായ അസംഖാൻ രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്നത് പാർട്ടി മേഖലയിൽ സജീവമായി ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി സർക്കാർ അസംഖാനെ കള്ളക്കേസിൽ ജയിലിലടച്ചിരിക്കുകയാണെന്ന് എസ്.പി ആരോപിക്കുന്നു. മേഖലയിൽ ഇത്തവണ മുമ്പത്തേക്കാൾ ശക്തമായനിലയിലാണ് തങ്ങളെന്നാണ് എസ്.പി ദേശീയ സെക്രട്ടറിയും വക്താവുമായ രാജേന്ദ്ര ചൗധരി അവകാശപ്പെടുന്നത്. ''ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു. യു.പിയിലെ ജനങ്ങൾ അവരെ ഇത്തവണ വനവാസത്തിനു വിടും.'' -അദ്ദേഹം പറഞ്ഞു.
ഈയിടെ ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മുതിർന്ന ഒ.ബി.സി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ സാന്നിധ്യം, എസ്.പി-ആർ.എൽ.ഡി സഖ്യത്തിന്റെ കരുത്ത് വർധിപ്പിക്കുമെന്ന് മറ്റൊരു നേതാവും പറയുന്നു. മഹാൻദളിന്റെ കേശവ് ദേവ് മൗര്യയും കൂടെ സഖ്യത്തിലുള്ളതിനാൽ മേഖലയിൽനിന്ന് ബി.ജെ.പി തൂത്തെറിയപ്പെടുമെന്നും ഈ എസ്.പി നേതാവ് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.