യു.പി: 54 സീറ്റിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്സഭ മണ്ഡലം ഉൾപ്പെട്ട 54 നിയമസഭ സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മൗ, അസംഗഡ്, ജൗൻപൂർ, ഗാസിപൂർ, വാരണാസി, ചന്ദൗലി, മിർസാപൂർ, സോൻഭദ്ര, ഭദോഹി എന്നീ ഒമ്പത് ജില്ലകളിലാണ് വോട്ടെടുപ്പ്. 613 സ്ഥാനാർഥികളുടെ ജനവിധിയാണ് ഏഴാം ഘട്ടത്തിൽ നിർണയിക്കുക. ആകെ 2.06 കോടി വോട്ടർമാരാണുള്ളത്.
ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാനവട്ട പോളിങ്. 2017ൽ സഖ്യകക്ഷികളായ അപ്നാദൾ (നാല്), എസ്.ബി.എസ്.പി (മൂന്ന്) എന്നിവരോടൊപ്പം ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ സമാജ്‍വാദി പാർട്ടിക്ക് 11 സീറ്റും ബഹുജൻ സമാജ് പാർട്ടിക്ക് ആറ് സീറ്റും ലഭിച്ചു.
നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളുടേത് അടക്കം മാർച്ച് 10നാണ് വോട്ടെണ്ണൽ.