Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right'640 മാർക്ക്...

'640 മാർക്ക് പ്രതീക്ഷിച്ചു, കിട്ടിയത് വെറും 38'; റീ-നീറ്റ് ഫലത്തിൽ വൻ തിരിമറിയെന്ന് വിദ്യാർഥികൾ, പരാതികൾ പരിശോധിക്കുകയാണെന്ന് എൻ.ടി.എ

text_fields
bookmark_border
640 മാർക്ക് പ്രതീക്ഷിച്ചു, കിട്ടിയത് വെറും 38; റീ-നീറ്റ് ഫലത്തിൽ വൻ തിരിമറിയെന്ന് വിദ്യാർഥികൾ, പരാതികൾ പരിശോധിക്കുകയാണെന്ന് എൻ.ടി.എ
cancel

നാഷണൽ ടെസ്റ്റിങ് ഏജൻസി ജൂലൈ 16-ന് രാത്രിയോടെയാണ് 2026-ലെ നീറ്റ്-യുജി പുനഃപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 11 ലക്ഷത്തോളം പേരാണ് യോഗ്യത നേടിയിരിക്കുന്നത്. രാജ്യത്തെ 1.37 ലക്ഷത്തോളം വരുന്ന എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ പരീക്ഷ നടത്തിയത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തങ്ങൾ കണക്കുകൂട്ടിയ മാർക്കും ഔദ്യോഗികമായി ലഭിച്ച മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് നിരവധി വിദ്യാർത്ഥികളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കാൻപൂരിൽ നിന്നുള്ള ആര്യ സിങ് എന്ന വിദ്യാർത്ഥി പറയുന്നത് താൻ ആൻസർ കീ വെച്ച് നോക്കിയപ്പോൾ 609 മാർക്ക് ലഭിക്കേണ്ടതായിരുന്നു എന്നാണ്. എന്നാൽ റിസൾട്ട് വന്നപ്പോൾ ആദ്യം പോർട്ടലിൽ 540 മാർക്ക് കാണിക്കുകയും പിന്നീട് അത് പെട്ടെന്ന് 167 ആയി കുറയുകയുമാണുണ്ടായത്. ഇത്രയധികം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഇതെങ്ങനെ സംഭവിക്കുമെന്നാണ് ആര്യ ചോദിക്കുന്നത്. സമാനമായ രീതിയിൽ ലഖ്‌നൗവിൽ നിന്നുള്ള പ്രതിഭ ത്രിവേദിക്ക് 640 മാർക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് വെറും 38 മാർക്കാണ് ലഭിച്ചത്. താൻ ഇതിനോടകം മൂന്ന് തവണ എൻ.ടി.എക്ക് മെയിൽ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പ്രതിഭ വ്യക്തമാക്കുന്നു. റാഞ്ചിയിൽ നിന്നുള്ള ലക്ഷ്യ സിങ് എന്ന വിദ്യാർത്ഥിക്ക് 660 മാർക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് 116 മാർക്ക് മാത്രമാണ് ലഭിച്ചത്. തന്റെ ഒ.എം.ആർ ഷീറ്റിൽ ബാർകോഡും ഒപ്പും വിരലടയാളവും കൃത്യമായിട്ടുണ്ടെന്നും രേഖകളിൽ യാതൊരു തിരിമറിയും നടത്തിയിട്ടില്ലെന്നും ലക്ഷ്യ പറയുന്നു.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നതോടെ എൻ.ടി.എ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച പരാതികളെല്ലാം അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നതെന്ന് എൻ.ടി.എ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികൾ പരിശോധനക്കായി സമർപ്പിച്ച ചില ഒ.എം.ആർ ഷീറ്റുകൾ കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ഒറിജിനൽ ഒ.എം.ആർ ഷീറ്റുകൾ മാത്രമേ പരിശോധനക്ക് നൽകാവൂ എന്നും എഡിറ്റ് ചെയ്തതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതോ ആയ വ്യാജ ഒ.എം.ആർ ഷീറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എൻ.ടി.എ മുന്നറിയിപ്പ് നൽകി.

ഈ വിഷയത്തിൽ കോച്ചിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹിയായ കേശവ് അഗർവാൾ പറയുന്നത്, ചോദ്യപേപ്പർ കോഡുകൾ മാറിയത് കൊണ്ടോ സോഫ്റ്റ്‌വെയർ തകരാറുകൾ കൊണ്ടോ ഒക്കെ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ്. അതിനാൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക സംവിധാനങ്ങൾ വഴി പരാതി നൽകി കാത്തിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. അതേസമയം, പരീക്ഷാ നടത്തിപ്പിലെ ഈ അപാകതകൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എൻ.ടി.എ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തിയപ്പോൾ കേന്ദ്ര സർക്കാരിന്റെ പരാജയമാണ് ഇതെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചത്. പരീക്ഷാ ചോർച്ചയെത്തുടർന്ന് മെയ് 3-ലെ ആദ്യ പരീക്ഷ റദ്ദാക്കിയാണ് ജൂൺ 21-ന് ഈ പുനഃപരീക്ഷ നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET resultsnational testing agencyControversyneet Medical Entrance ExamNEET-UG examinationNTA Exam
News Summary - Students question re-NEET results
Next Story