Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightVishuchevron_rightവയറു നിറയെ ഉണ്ട കാലം

വയറു നിറയെ ഉണ്ട കാലം

text_fields
bookmark_border
വയറു നിറയെ ഉണ്ട കാലം
cancel

''പരാധീനതകളുടെ പടുകുഴിയിലാണ് ബാല്യവും കൗമാരവും. മൂന്നുമക്കളിൽ രണ്ടാമൻ. വീട്ടിലെ ഏക ആൺതരി. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ആകെയുള്ളത്. അങ്ങനെ പതിനാറാം വയസ്സിൽതന്നെ കൂലിപ്പണിക്കിറങ്ങി. മൂന്നുനേരം വെച്ചുവിളമ്പാൻ അതൊന്നും മതിയാകില്ല. നേരാംവണ്ണം ഭക്ഷണം പോലും കിട്ടാത്ത നാളിൽ അടച്ചുറപ്പുള്ള നല്ലൊരു വീടുപോലും സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കുമ്പോ എത്തിപ്പെടുന്ന ഓണവും വിഷുവുമൊക്കെ ഒരിക്കലും മറക്കില്ല. മറ്റൊന്നും കൊണ്ടല്ല, വിഭവ സമൃദ്ധമായ ഭക്ഷണം വയറുനിറച്ചു കഴിച്ച ദിവസങ്ങളാണത്'' മലയാളിക്കിഷ്ടപ്പെട്ട യുവ നടൻ ഉണ്ണിരാജ് ചെറുവത്തൂരിന്‍റേതാണ് ഈ വാക്കുകൾ.

പലർക്കുമെന്നപോലെ ദാരിദ്ര്യം കൊടികുത്തിവാണ കാലമായിരുന്നു ഉണ്ണിയുടേതും. നായർ കുടുംബാംഗമായി ജനിച്ചതിനാൽ ജാതി ശ്രേണിയിൽ മുന്നിലാണ്. നാലുചുമരുകൾക്കുള്ളിൽ ഇല്ലായ്മകൾ ആരെയുമറിയിക്കാതെ കാലം കഴിച്ചുകൂട്ടി. എന്നെങ്കിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു. കാലങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ തരക്കേടില്ലാത്ത വീടും ചുറ്റുപാടുമൊക്കെയായി. എങ്കിലും പോയ കാലങ്ങൾ ഓർത്തേ പറ്റൂ. പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രേരണയെങ്കിലും അതുവഴി കിട്ടുമെന്നാണ് ഉണ്ണിയുടെ വലിയ മനസ്സ് മന്ത്രിക്കുന്നത്.

കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ് സ്വദേശം. നിർമാണ തൊഴിലാളിയായിരുന്ന ചൂരിക്കാടൻ കണ്ണൻ നായരാണ് അച്ഛൻ. മൂന്നുകൊല്ലം മുമ്പ് മരിച്ചു. അമ്മ പയ്യം വീട്ടിൽ ഓമന. കൃഷിപ്പണിയാണ്. ഉഷ ചേച്ചി. രജനി അനിയത്തിയും. മൂന്നംഗ കുടുംബത്തിൽ ഏക ആൺകുട്ടിയാണെന്നും വേഗം ജോലി കണ്ടെത്തണമെന്നുമൊക്കെയാണ് അന്നത്തെ നാട്ടുനടപ്പ്. ചെറിയൊരു വീട്ടിൽ വലിയൊരു ദാരിദ്ര്യമാണ് കൂട്ട്. ചെറിയ കൂലിയാണ് അച്ഛന് കിട്ടുക. അമ്മക്ക് കൂലിയേ കിട്ടില്ല. പകരം നെല്ലാണ് അന്ന് കിട്ടുക. അത് ഉരലിൽ കുത്തിയെടുത്ത് കഞ്ഞിയുണ്ടാക്കിയ ഒരുകാലം. കമ്യൂണിസ്റ്റ് കുടുംബമാണ്. കലയോട് വലിയ അഭിനിവേശം അച്ഛനുമുണ്ടായിരുന്നു. കലാകാരനായി കഴിഞ്ഞാൽ വയറ്റുപിഴപ്പ് മാറില്ലെന്ന ബോധ്യം നാട്ടിൽ എല്ലാവർക്കുമുണ്ടായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം ശരിക്കും നഷ്ടബാല്യം തന്നെയായിരുന്നു ഉണ്ണിക്ക്. വലിയ കലാമോഹം ഉള്ളിലൊതുക്കി കഴിഞ്ഞെങ്കിലും തിരിച്ചറിയാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്ത വല്ലാത്തൊരു കാലമായിരുന്നത്. കഷ്ടിച്ച് പത്താം ക്ലാസ് കഴിഞ്ഞു. പിന്നെ നീലേശ്വരത്തെ സ്വകാര്യ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നുവെങ്കിലും 'ഇംഗ്ലീഷ് പോയ'തിനാൽ പിന്നെ ആ വഴിക്കൊന്നും ചിന്തിച്ചില്ല.



കശുവണ്ടി പെറുക്കി പടക്കകാശ്

വിഷുത്തലേന്ന് പടക്കം പൊട്ടിക്കണം. ആരു തരും പടക്കം വാങ്ങാൻ കാശ്. വല്ലാതെയങ്ങ് ചിന്തിക്കാനൊന്നും പോയില്ല. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരായതിനാൽ പോകുന്ന വഴിയിൽ വീണുകിടക്കുന്ന കശുവണ്ടി പെറുക്കും. ഉടമസ്ഥർ പെറുക്കാൻ വൈകുമ്പോ ഒരുപകാരവുമെല്ലേയെന്ന് കരുതി എല്ലാമെടുത്ത് തൊട്ടടുത്തെ കടയിൽ കൊണ്ടു കൊടുക്കും. ഞങ്ങൾ കുറച്ചുപേർ വരുമ്പോ തന്നെ കടക്കാരന് കാര്യം തിരിയും. കാശ് കിട്ടിയാൽ ഒറ്റ ഓട്ടം. പടക്കം വാങ്ങാൻ. ഓലപ്പടക്കം പൊട്ടിച്ച് കഴിഞ്ഞുവന്നാൽ അടുത്ത പരിപാടി ഉണ്ണിയപ്പം തീറ്റയാണ്. വിഷുത്തലേന്ന് ആണ് അമ്മ കുറേ ഉണ്ണിയപ്പം ചുട്ടുവെക്കുന്നത്. തലേന്ന് തുടങ്ങും ശരിക്കും ആഘോഷം.




കുത്തരിച്ചോറും സാമ്പാറും പായസവും

വീണ്ടും പറയട്ടെ. ഇത്തരമൊരു ആഘോഷം കൊണ്ട് ആകെയുള്ള നേട്ടം നല്ലൊരു ഭക്ഷണം തന്നെയാണ്. അതും മതിയാവോളം. അമ്മക്ക് കൂലിയായി കിട്ടിയ നെല്ല് കുത്തിയുണ്ടാക്കുന്ന ചോറ്, സാമ്പാർ, പായസം തുടങ്ങി എല്ലാ വിഭവങ്ങളും ഒരുക്കും. അതിനായി നേരത്തേ പൈസ കരുതിവെക്കും. അതിനാൽ തന്നെ വിഷുവും ഓണവുമൊക്കെ തീരുന്നത് സങ്കടമായിരുന്നു. കൈനീട്ടമായി അച്ഛനും അമ്മയും പൈസ തരും. അതൊക്കെയായാണ് പിറ്റേന്ന് രാജാവിനെപോലേ കഴിഞ്ഞത്. വർഷങ്ങൾക്കിപ്പുറം ഇന്നും ഇതോർക്കുമ്പോൾ സന്തോഷമാണ്. ഭക്ഷണ കാര്യത്തിൽ ഇന്ന് എല്ലാദിവസവും വിഷുവും ഓണവുമൊക്കെയായതിനാൽ അന്നത്തെ ആ രസം കിട്ടില്ല. കഴിഞ്ഞില്ല, സദ്യ കഴിഞ്ഞാൽ നേരെ ചെറുവത്തൂരിലെ ടാക്കീസിലേക്ക്. സിനിമയും കണ്ടിട്ട് വൈകീട്ടാണ് മടക്കം. പിറ്റേന്ന് പൊട്ടാത്ത പടക്കം ബാക്കിയുണ്ടോ എന്ന തിരച്ചിലാണ് ഏറെ രസം.

കലയുടെ വഴികൾ

സ്കൂളിൽ പഠിക്കുമ്പോ ഒരു മത്സരത്തിനും പങ്കെടുത്തില്ല. അതൊന്നും ഇനി പറയാതിരിക്കുകയാണ് നല്ലത്. പെയിൻറിങ് പണിക്ക് പോവാൻ തുടങ്ങി.

പക്ഷേ, ഉള്ളിലെ കലയെ വിടാൻ ഉണ്ണി തയാറായില്ല. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ സജ്ജരാക്കുന്ന ജോലിയിലേർപ്പെട്ടു. മലബാറിലെ എല്ലാ ജില്ലകളിൽനിന്നുള്ള കുട്ടികൾക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തു. മൈമിങ്, സ്കിറ്റ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. നാടകാഭിനയവും സംവിധാനവുമൊക്കെയായി അരങ്ങ് തകർക്കാൻ തുടങ്ങി.

രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാൻ' സിനിമയിൽ ആദ്യം വേഷമിട്ടു. പിന്നീട് പല സിനിമകളിലും അവസരം ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, അരവിന്ദന്‍റെ അതിഥികൾ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ 35 സിനിമകളിൽ അഭിനയിച്ചു. ജനപ്രിയ പരിപാടിയായ 'മറിമായ'ത്തിലൂടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അമ്മക്ക് നൽകിയ കൈനീട്ടം

ഞങ്ങൾ മൂന്നുമക്കളെ ഏറെ പ്രയാസപ്പെട്ടാണ് അമ്മ വളർത്തിയത്. അതിന് എന്ത് നൽകിയാലും മതിയാവില്ലെന്നുറപ്പുണ്ട്. അമ്മ കൃഷിപ്പണിക്ക് പോയ ആ കണ്ടം ഞാൻ വിലയ്ക്കു വാങ്ങി. ഇനി എന്‍റെ അമ്മ സ്വന്തം ഉടമസ്ഥതയിലുള്ള കൃഷിയിടം നോക്കി നടക്കട്ടെ. അമ്പതുവർഷം അമ്മ പണിയെടുത്ത ആ 30 സെന്‍റ് ഒരു കൈനീട്ടമായി മൂന്നുവർഷം മുമ്പ് വാങ്ങിക്കൊടുത്തു. അന്ന് അമ്മയുടെ മുഖത്ത് കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അമ്മ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യമാണത്. ഇന്ന് വലിയ സ്വപ്നങ്ങളൊന്നുമില്ലെങ്കിലും ഭാര്യ സിന്ധുവിനും മക്കളായ ആദിത് രാജിനും ധൻവിൻ രാജിനുമൊപ്പം സന്തോഷങ്ങൾ പങ്കിട്ട് കഴിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuUnniraj cheruvathoor
News Summary - Unniraj cheruvathoor vishu memories
Next Story