രാജേന്ദ്രന് കൃഷിയിലും വായനയിലും നൂറുമേനി
text_fieldsരാജേന്ദ്രന് തന്റെ പുസ്തകശേഖരത്തിന് സമീപം
കൂറ്റനാട്: പുസ്തകങ്ങളെയും കൃഷിയെയും നെഞ്ചേറ്റി ചാലിശ്ശേരി സ്വദേശി പെരുമണ്ണൂർ ചിദംബരം വീട്ടിൽ കെ.എസ്. രാജേന്ദ്രൻ. വായനയിലാണെങ്കിലും കൃഷിയാണെങ്കിലും നൂറില്‍ നൂറാണ് വിളവെടുപ്പ്. 63 വയസ്സിലും വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന അദ്ദേഹം അക്ഷരങ്ങളെയും കൃഷിയെയും ഒരുപോലെ സ്നേഹിച്ചാണ് ശ്രദ്ധേയമാകുന്നത്.
2009ലാണ് രാജേന്ദ്രൻ ചാലിശ്ശേരിയിലെത്തിയത്. എന്നാൽ, വായനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിനും പതിറ്റാണ്ടുകൾ മുമ്പേ ആരംഭിച്ചതാണ്. കോഴിക്കോട് തിരുവണ്ണൂർ ലൈബ്രറിയുമായുള്ള ബാല്യകാല ബന്ധമാണ് അദ്ദേഹത്തെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. അന്ന് തുടങ്ങിയ വായനശീലം ഇന്നും മുടങ്ങാതെ തുടരുകയാണ്.
രാജേന്ദ്രന്റെ വീട്ടിൽ സമ്പന്നമായ പുസ്തകശേഖരവും കൂടിയുണ്ട്. കല, സാഹിത്യം, സംസ്കാരം, കൃഷി, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിലായി 500ലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. വർഷങ്ങളായി ശേഖരിച്ച ഈ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ വായനജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
ഇടശ്ശേരി, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ എന്നിവരുടെ കവിതകളാണ് ഏറെയിഷ്‌ടം. പ്രകൃതിയെയും ഗ്രാമജീവിതത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആ കൃതികൾ വഴികാട്ടിയായെന്ന് അദ്ദേഹം പറയുന്നു. ചാലിശ്ശേരി പെരുമണ്ണൂർ പാടശേഖര സമിതിയുടെ പ്രസിഡന്റായ അദ്ദേഹം കാർഷിക മേഖലയിലും സജീവ സാന്നിധ്യമാണ്. കൃഷിയെക്കുറിച്ചുള്ള പുതിയ അറിവുകളും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കണ്ടെത്താൻ ഇന്നും പുസ്തകങ്ങളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്.
കാർഷിക-സസ്യ സംരംഭകയായ സുജാതയാണ് ഭാര്യ. സോപാന പഞ്ചവാദ്യ സംഘത്തിലെ കൊമ്പ് കലാകാരിയെന്ന നിലയിലും അവർ ശ്രദ്ധേയയാണ്. കൃഷിയിലും കലാരംഗത്തും ഇരുവരും സജീവമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

