ഇന്ന് വായനാദിനം; പുസ്തകം വായിച്ച് അളക നേടി അപൂർവ സമ്മാനം
text_fieldsപയ്യന്നൂർ: അവധിക്കാലത്ത് 100 പുസ്തകങ്ങൾ വായിച്ചാൽ ശിൽപം സമ്മാനമായി നൽകുമെന്ന് പറഞ്ഞത് ശിൽപി ഉണ്ണി കാനായിയായിരുന്നു. അത് അക്ഷരംപ്രതി അനുസരിച്ച അളകമോൾക്ക് ഉണ്ണി കാനായി അവളുടെ തന്നെ ശിൽപമുണ്ടാക്കി സമ്മാനിച്ച് വാക്ക് പാലിച്ചു.
നൂറിനു പകരം 109 പുസ്തങ്ങൾ വായിച്ചാണ് അളക സമ്മാനം ഏറ്റുവാങ്ങിയത്. കാനായി അണക്കെട്ടിന് സമീപം താമസിക്കുന്ന അളകമോൾക്ക് അവളുടെ കളിമൺ ശിൽപം സമ്മാനമായി ലഭിച്ചപ്പോൾ പുസ്തകം വായിച്ചതിനേക്കാൾ സന്തോഷം. വെറും വായന മാത്രമല്ല, അളക ചെയ്തത്. ഓരോ പുസ്‌തകം വായിച്ച് തീർന്നാൽ ഒരു നോട്ടു പുസ്തകത്തിൽ കുറിച്ചിടും. കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന്‍റെ ഇന്ത്യൻ നാടോടി കഥകളാണ് ആദ്യം വായിച്ചത്. എൻ. മൂസ്സകുട്ടിയുടെ ഇന്ത്യൻ മഹത് വ്യക്തികൾ എന്ന പുസ്തകമായിരുന്നു നൂറ്റി ഒമ്പതാമത്തെ പുസ്തകം.
ഇത് വായിച്ച് തീർന്നപ്പോഴാണ് അളക ഉണ്ണിയോട് കാര്യം പറഞ്ഞത്. 109 ആയി സമ്മാനം എവിടെ എന്ന്?. വായനാദിനത്തിൽ തന്നെ സമ്മാനം കൊടുക്കാൻ ശിൽപി ഉണ്ണി കാനായി തീരുമാനിച്ചു. കളിമണ്ണിൽ പുസ്‌തകം നെഞ്ചോട് ചേർത്ത് ചിരിച്ച് കൊണ്ടിരിക്കുന്ന അളക മോളുടെ അർദ്ധകയ ശിൽപം തന്നെ തയാറാക്കി. കളിമണ്ണിൽ തീർത്ത ശിൽപത്തിന് നാലടി അടി ഉയരവും മൂന്നടി വീതിയുമുണ്ട്. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്യേശത്തോടെയാണ് ഇങ്ങനെയൊരു വാക്കു കൊടുത്തതെന്നും ശിൽപം പണിതതെന്നും ഉണ്ണി കാനായി പറഞ്ഞു. വായനക്കുള്ള സമ്മാനം വായനാ ദിനത്തോടനുബന്ധിച്ച് നൽകാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ശിൽപി. കാനായിയിലെ സതീഷ് പുളുക്കൂലിന്‍റെയും രമ്യ സതീഷിന്‍റെയും മകളായ അളക കടന്നപ്പള്ളി ആറാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

