ആഘോഷിച്ചോളൂ, അതിര് വിടേണ്ട; പൂർണ സുരക്ഷയൊരുക്കി പൊലീസ്
text_fieldsതൃശൂർ: ആഘോഷം അതിര് വിടാതിരിക്കാൻ സദാ ജാഗ്രതയോടെ നിരീക്ഷിച്ച് പൊലീസ്. നഗരത്തിൽ സുരക്ഷക്രമീകരണങ്ങൾ ഊർജിതപ്പെടുത്തിയതായി കമീഷണർ അറിയിച്ചു. രാത്രിയും പകലും നഗരത്തിൽ പൊലീസ് വാഹന പട്രോളിങ് വർധിപ്പിച്ചു. കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നഗരപ്രദേശങ്ങൾക്ക് പുറമേ ഓരോ പൊലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പൊലീസ് പിക്കറ്റ് പോസ്റ്റുകൾ തുടങ്ങി. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ഓണം - ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് പുലിക്കളി അവസാനിക്കുന്നത് വരെയുള്ള ദിവസങ്ങളിൽ എ.സി.പി കെ.കെ. സജീവിന്റെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പൊതുജനങ്ങൾക്ക് സുരക്ഷിതമായി കലാപരിപാടികൾ ആസ്വദിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. പൊതുജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തുന്നവരെ പ്രത്യേകം വീക്ഷിക്കാനും കണ്ടെത്താനുമായി മഫ്തിയിൽ പുരുഷ - വനിത പൊലീസ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വ്യാജ വാറ്റ്, അനധികൃത മദ്യ വിൽപ്പന തുടങ്ങിയവ തടയാൻ പ്രത്യേകം പരിശോധന നടത്തും. കള്ളുഷാപ്പുകളിലും ബാറുകളിലും വ്യാജമദ്യം, നിർമിത കള്ള് തുടങ്ങിയവയുടെ വിൽപ്പന കണ്ടെത്താൻ പരിശോധന നടത്തും.
ആവശ്യമെങ്കിൽ മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കെമിക്കൽ ലാബോറട്ടറികളിലേക്ക് രാസപരിശോധനക്ക് അയക്കും. ആസവം, അരിഷ്ടം തുടങ്ങിയ ലേബൽ ഒട്ടിച്ച് നാട്ടിൻപുറങ്ങളിൽ വിൽപ്പനക്കെത്തിക്കുന്ന അനധികൃത ലഹരി പാനീയ വിൽപ്പന കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.
നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും പോക്കറ്റടിക്കാരെയും പൊതുജനശല്യക്കാരെയും കണ്ടെത്താൻ പൊലീസ് വിന്യാസം ഊർജിതമാക്കി. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങൾ നിരീക്ഷിക്കാൻ കാമറ പ്രവർത്തനം കാര്യക്ഷമമാക്കി. സംശയാസ്പദമായ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ ഹൈവേ പൊലീസിന് നിർദേശം നൽകി. കലാപരിപാടികൾ, ഘോഷയാത്രകൾ, കുമ്മാട്ടി, പുലിക്കളി തുടങ്ങിയവക്ക് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പാടാക്കും. പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ അതീവ ജാഗ്രതയുണ്ടാവും.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിലും കർശന നിരീക്ഷണമുണ്ടാവും. ധനകാര്യ സ്ഥാപനങ്ങൾ, എ.ടി.എം, ആരാധനാലയങ്ങൾ തുടങ്ങിയവക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. 24 മണിക്കൂറും നഗരത്തെ ആറ് മേഖലകളാക്കി തിരിച്ചാണ് പട്രോളിങ്.
തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ വാഹന ഗതാഗതം സുഗമമാക്കാൻ കൂടുതൽ പൊലീസുദ്യോഗസ്ഥരെയും വിന്യസിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെയും സ്വഭാവ കുറ്റവാളികളെയും നിരീക്ഷണത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.