Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവേരുകൾ

വേരുകൾ

text_fields
bookmark_border
വേരുകൾ
cancel

കാലവർഷം അതിന്റെ സർവഭാവങ്ങളോടുകൂടിയും പനങ്കാവിന്റെ മണ്ണിലേക്ക് ആർത്തുപെയ്‌തു. ഇടതടവില്ലാത്ത പേമാരിയായിരുന്നു അത്‌. രാത്രികൾ, പകലുകൾ മഴയുടെ ഇരമ്പൽ മാത്രം ആളുകൾ ചെവികൊണ്ടു. പനങ്കാവിന്റെ സമൃദ്ധമായ ഉടലിൽ ഇരിപ്പുറപ്പിച്ച അരയാലിനെ കടപുഴകലിന്റെ വക്കോളം എത്തിച്ച മഴദിനങ്ങൾ. ഭീമാകാരമായ ഒരു രോദനം പോലെ പനങ്കാവിന്റെ മനുഷ്യരത് കേട്ടു... അവളുടെ വേരുകൾ പടർന്നു കയറിയ സഞ്ചാരപഥത്തിലൂടെ അനേകം മനുഷ്യ ജീവിതങ്ങൾ മുളപൊട്ടിയിട്ടുണ്ട്. കാലവർഷത്തിന്റെ ധാരാളിത്തത്തിലും വേനലിന്റെ ആധിക്യത്തിലും അശാന്തമായ കാറ്റിന്റെ മുഴക്കങ്ങളിലും അന്നാട്ടുകാർ ആൽമരത്തിന് ചുവട്ടിൽ നിലകൊണ്ടവരാണ്. ഇന്നിതാ അവളുടെ ഉടലുകൾ അറുത്തുമാറ്റാൻ അവർ നിർബന്ധിതരായിരിക്കുന്നു. അല്ലായെങ്കിൽ ഒരു നിലപതിക്കൽ കൊണ്ട് പനങ്കാവിന്റെ പ്രാണനെ അവൾ അറുത്തുമാറ്റിയേക്കാം.

കറുത്തിരുണ്ടുകൂടിയ ആകാശത്തിന് ചുവട്ടിൽ പണിക്കാർ നിരന്നു. ഈർച്ചവാൾ ദുഃഖഭരിതമായ ഏതോ കർമത്തിലേക്കെന്ന പോലെ കാത്തുകിടന്നു. നിഗൂഢങ്ങളായ ശിഖരങ്ങളുടെ വഴിതേടി വെട്ടിയും മുറിച്ചും പഴക്കം തട്ടിയ വൃക്ഷഭേദിയുമേന്തി ആളുകൾ അവളുടെ വപുസ്സിലേക്ക് വലിഞ്ഞുകയറി. പാതിയോളം ചില്ലകളും മത്സരബുദ്ധിയോടെ അറുത്തുമാറ്റപ്പെട്ടു. എന്നാൽ, മുറിച്ചുമാറ്റാൻ കഴിയാത്ത ഏതോ രഹസ്യത്തിന്റെ കാഠിന്യവും പേറി ശേഷിച്ച ശിഖരങ്ങൾ ആകാശം നോക്കി കണ്ണുനീർ പൊഴിച്ചു. അപ്രതീക്ഷിതമായി എന്തുകൊണ്ടാവാം ശിഖരങ്ങൾ ഇങ്ങനെയൊരു കടുംപിടുത്തത്തിലേക്ക് നീങ്ങുന്നത്. അരയാലിനു ചുറ്റും കൂടിയ ആളുകൾ പരസ്പരം ആശയങ്ങൾ കൈമാറുകയും ദുരൂഹമായതെന്തോ ഓർത്ത് നിന്നുപോകുകയും ചെയ്തു. ആ ചരിത്രത്തിനാകട്ടെ പഴക്കമേറെയുണ്ടായിരുന്നു..

പനങ്കാവിന്റെ അറുപതുകളുടെ ആദ്യത്തിലാണ് ആ കഥ നടക്കുന്നത്. അതിരാവിലെ ഇഞ്ചിപ്പണിക്ക് പുറപ്പെട്ട തോമാച്ചനും ഭാര്യ സിസിലിയുമാണ് സംഭവത്തിന്റെ ആദ്യ കാഴ്ചക്കാർ. കണ്ടപാടേ എന്റെ ഈശോയെന്നും പറഞ്ഞ് സിസിലി പിന്നിലോട്ടൊരു മറിച്ചിലായിരുന്നു.

നേരം വെട്ടം പാറും മുന്നേ പനങ്കാവിന്റെ മനുഷ്യർ അവിടെ തടിച്ചുകൂടി. ഒരുപക്ഷേ ലോകചരിത്രത്തിൽ തന്നെ ഇങ്ങനെയൊന്ന് ആദ്യമായിട്ടായിരിക്കണം. അല്ലെങ്കിൽ ഭൂമിക്കടിയിൽ നിന്നും ഭീമാകാരനായൊരു വേര് ആകാശം മുട്ടെ വളരുകയെന്നത് ഇതിന് മുമ്പ് എവിടെയെങ്കിലും സംഭവ്യമായിരുന്നോ എന്നതിൽ ആ മനുഷ്യർ അജ്ഞരാണ്... അരയാലിന്റെ വേര് ആകാശം മുട്ടെ വളർന്നു കഴിഞ്ഞിരിക്കുന്നു.

വളർന്ന് പോകുന്ന കൂട്ടത്തിൽ വേരിന്റെ നടുമ്പുറത്ത് കയറി വത്സലയും അവളുടെ ഒറ്റമുറി വീടുമിപ്പോൾ ആകാശത്തിന് ചാരെയാണ്. ഏകദേശം നൂറുവർഷങ്ങളുടെ പഴക്കം പിന്നിട്ട തടിയാണ്. കടന്നുപോയ ഓരോ തലമുറയും വേരുകളുടെ നിശ്ശബ്ദ സഞ്ചാരം തൊട്ടറിഞ്ഞവരാണ്.

വേരുകൾ ഇങ്ങനെ വിപരീതമായൊരു ദിശ തിരഞ്ഞെടുത്തതിന്റെ കാരണം മാത്രമായിരുന്നു അന്നവരെ അലട്ടിയത്. വേര് ഇനിയും എത്രയെത്ര പരിണാമപ്രക്രിയകളിൽ ഏർപ്പെടുമെന്ന് തീർച്ചപ്പെടുത്തുക പോലും വയ്യാത്ത ഘട്ടത്തിൽ ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന അപകടഭീതിയിൽ അവർ അസ്വസ്ഥരാക്കപ്പെട്ടുവെങ്കിലും പനങ്കാവുകാർ വത്സലയെ ഓർത്തില്ല. വേരിനൊപ്പം ഉയർന്നുപോയ അവളുടെ വീടിനെ കുറിച്ചും ഓർത്തില്ല. അല്ലെങ്കിലും അവളെ ഓർക്കേണ്ട ആവശ്യമെന്താണ്. നാട്ടിലെ ഏറ്റവും മ്ലേച്ഛമായ ഒറ്റമുറി വീടാണ് അവളുടേത്. ഒരു ഗണിക സ്ത്രീയെ പരിഗണിക്കേണ്ട ആവശ്യമുള്ളതായി ആരും കരുതുന്നില്ല തന്നെ...

പക്ഷേ മുകുന്ദന്റെ ഓർമകൾ പനങ്കാവുകാരെ പ്രേതത്തെ പോലെ പിന്തുടർന്നു. കഴിഞ്ഞുപോയ ദിനങ്ങളിലെപ്പോഴോ മുകുന്ദൻ അരയാൽ ചുവട്ടിൽ മരിച്ചു കിടന്നതിന്റെ ഭയം അവരിൽ നിറഞ്ഞുവന്നെങ്കിലും അയാളുടെ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് മാത്രം അവർ പരസ്പരം സംസാരിച്ചില്ല.

വത്സലയാകട്ടെ അവൾ ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കിനിൽക്കുകയാണ്. പെയ്യാൻ വെമ്പിനിൽക്കുന്ന മഴമേഘങ്ങൾ ഉള്ള് തണുപ്പിച്ചുവെങ്കിലും അവക്ക് പരിചിതഭാവമല്ലെന്നത് അവളുടെ ഹൃദയത്തിൽ അശുഭമായ ചിന്തകൾ നിറച്ചു.

വത്സലയുടെ ജീവിതം നാൽപത് പിന്നിട്ടതാണ്. എണ്ണിപ്പെറുക്കുമ്പോൾ ദുഃഖങ്ങൾ മാത്രം കൂട്ടുകിടന്ന വർഷകണക്കുകൾ. അവൾ താഴേക്ക് നോക്കാൻ ഭയപ്പെട്ടു. കണ്ണെത്താദൂരത്തോളം പടർന്നുപിടിച്ച ഇരുട്ടിന്റെ ആഴങ്ങളിൽ വീണ് അമ്മ മരിക്കുമ്പോൾ വത്സലക്ക് പ്രായം പന്ത്രണ്ടാണ്. പഴകിത്തീർന്നൊരു രാത്രിയുടെ വിരിപ്പിൽ അവളെയുറക്കി അമ്മയിറങ്ങി നടന്നു. യാത്രയുടെ അന്ത്യത്തിൽ അവർ ആത്മഹത്യയിൽ അഭയം തേടി. അമ്മയുടെ സ്വാർഥതയുടെ ഫലമെന്നോണം ഒരു പന്ത്രണ്ടുകാരി അവളുടെ നാൽപത് വരെയും വേദനകൾ ഭക്ഷിച്ച് വിശപ്പടക്കി. പനങ്കാവിന്റെ ആണും പെണ്ണും അവളെ നായാടി.

വത്സലയുടെ ഹൃദയത്തിൽ മുകുന്ദന്റെ ഓർമകൾ നിറഞ്ഞു. അയാൾ മാത്രമാണ് അവളെ സ്നേഹിച്ചിട്ടുള്ളത്. ആ സ്നേഹമാകട്ടെ തീവ്രവുമായിരുന്നു. മുകുന്ദൻ അവളുടെ ശരീരത്തിലേക്ക് ആർത്തിയോടെ സമീപിച്ചിട്ടില്ല. അവളെ വിവാഹം ചെയ്യുകയെന്നത് അയാളുടെ സ്വപ്നമായിരുന്നു. വത്സലയുമത് ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ, മുകുന്ദൻ അവളിലും നല്ലൊരു പെണ്ണിനെ അർഹിക്കുന്നുവെന്ന് അവൾ വിശ്വസിച്ചു.

മുകുന്ദൻ മറ്റൊരു വിവാഹം കഴിച്ചതും അയാൾക്ക് സുന്ദരനായൊരു ആൺകുഞ്ഞ് പിറന്നതുമെല്ലാം വത്സലയെ വളരെയധികം സന്തോഷിപ്പിച്ചിരുന്നതാണ്. എന്നിട്ടും ആളുകൾ അവരെ കുറിച്ചുള്ള അപവാദങ്ങൾ പാടി നടന്നു. മുകുന്ദന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുംവരെയും അവരത് ആവർത്തിച്ചു.

വേരുകളുടെ ഭാവം ഓരോ നിമിഷവും മാറുകയായിരുന്നു. ആളുകൾ പരിഹാരം തേടി അലഞ്ഞു. പരിഹാരം നിർദേശിക്കേണ്ട പണ്ഡിതന്മാർ അജ്ഞതയാൽ വലഞ്ഞു.

രാത്രിയിൽ കനത്ത മഴ പെയ്‌തു. മഴയുടെ ആധിക്യത്താൽ പനങ്കാവുകാരുടെ കണ്ണുകളിൽ ഉറക്കം അതിന്റെ ക്ഷീണം പൊഴിച്ചിട്ടു. അവർ ദീർഘമായ ഉറക്കങ്ങളിലേക്ക് തെന്നിവീണു... ഉണർച്ചയുടെ ആദ്യത്തിൽ ഓരോ മനുഷ്യനും അത്ഭുതപ്പെട്ട സ്വപ്നവും കൊണ്ടാണ് കണ്ണുകൾ തുറന്നത്. മാറ്റിപ്പറയുവാൻ ആർക്കും മറ്റൊരു സ്വപ്നമില്ലായിരുന്നു.

വേര് മുറിച്ചു മാറ്റുകയെന്നത് അസാധ്യമാണ്. അഥവാ വേര് മുറിക്കണമെങ്കിൽ തന്നെ അതിന് സന്നദ്ധരായ പന്ത്രണ്ട് പുരുഷന്മാർ മുന്നോട്ടുവരണം. ആ പന്ത്രണ്ട് പുരുഷന്മാരാകട്ടെ അവരുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും വത്സലയെ സമീപിച്ചവരുമാകരുത്.

പനങ്കാവിൽ അതിന് ധൈര്യമുള്ള ഒരു പുരുഷനും അന്ന് മുന്നോട്ടുവന്നില്ല...

ഒരോ വീടുകളിലും മൗനം കൊഴുത്ത് കെട്ടിക്കിടന്നു. വത്സലയെ മ്ലേച്ഛയെന്ന് വിളിച്ച് ഒഴിവാക്കിയ സ്ത്രീകൾ പരസ്പരം നോക്കാനാവാതെ അപമാനത്തിൽ അകപ്പെട്ടു. മൂന്നുദിനങ്ങൾ മാറ്റങ്ങൾ ഇല്ലാതെ കടന്നുപോയി. വേരിന്റെ വളർച്ച നിലച്ചില്ല.

മൂന്നാം ദിനത്തിന്റെ അന്ത്യത്തിലാണ് അത്‌ സംഭവിച്ചത്. വേര് ഭൂമിക്കടിയിലേക്ക് ചുരുങ്ങിത്തുടങ്ങി. ആദ്യം സാവധാനത്തിലും പിന്നീട് അതിവേഗത്തിലും വേര് പിൻവലിഞ്ഞു. വേരിന് മുകളിൽ നിശ്ശബ്ദം വത്സല നിന്നു. സ്ത്രീകൾ അവളെ നോക്കി കണ്ണുനീർ പൊഴിച്ചു.. അവരുടെ ചുണ്ടുകളിൽ തഴമ്പിച്ചു കിടന്നിരുന്ന ശാപവാക്കുകൾ മാപ്പിനുവേണ്ടി പരതി... അപമാനഭാരത്താൽ പുരുഷന്മാർ തലകുനിച്ചു. വേര് പിൻവാങ്ങൽ നിർത്തിയിരുന്നു. വത്സലയുടെ വീട് പഴയപടി അതിന്റെ കൃത്യസ്ഥാനത്തുതന്നെ നിലയുറപ്പിച്ചു. വത്സലക്ക് തിരിച്ചിറങ്ങാനുള്ള സമയത്തിലേക്കായി വേരുകൾ കാത്തുകിടന്നു. പക്ഷേ, അവളത് ആഗ്രഹിച്ചില്ല...

‘എന്നെയും കൊണ്ടുപോകൂ...’

വത്സലയുടെ അപേക്ഷ വേരിന് സ്വീകാര്യമായിരുന്നു. വേര് അതിന്റെ യാത്ര പുനരാരംഭിച്ചു. വത്സല സംതൃപ്തിയോടെ ആ യാത്രയിൽ പങ്കുചേർന്നു.

കാലം കടന്നുപോയി. പനങ്കാവിന്റെ സ്മൃതികളിൽ വത്സല കുടികൊണ്ടു. ഒരു യക്ഷിക്കഥ പോലെ തലമുറകളത്‌ പാടിനടന്നു. ഇന്നിതാ ദുരൂഹമായതെന്തോ പോലെ വത്സല അവരുടെ ചിന്തകളെ ഭരിച്ചുതുടങ്ങിയിരിക്കുന്നു. ശേഷിച്ച ശിഖരങ്ങളുടെ കടുംപിടുത്തം അവരുടെ സ്വസ്ഥത നഷ്ടപ്പെടുത്തിയെങ്കിലും കാലവർഷത്തിന്റെ കൊഴുത്ത മഴയിൽ സകലവും മറന്ന് പനങ്കാവുകാർ ഉറങ്ങി. കാലം ഒരു പഴകിയ സ്വപ്നം ആവർത്തിക്കുകയായിരുന്നു. ഉണർച്ചയിൽ അത്ഭുതത്തോടെ പനങ്കാവുകാർ ആ സ്വപ്നം പങ്കിട്ടു.

‘ജീവിതത്തിന്റെ ഒരു ഘട്ടത്തിലും, ആഗ്രഹപൂർത്തീകരണത്തിനായി വത്സലയെ സമീപിച്ചിട്ടില്ലാത്തവന്റെ തലമുറയിൽ നിന്നും ഒരാൾക്ക് മാത്രമേ ശിഖരങ്ങൾ അറുത്തുമാറ്റാൻ കഴിയുകയുള്ളു...’

അതിന് ധൈര്യം പറയാൻ അന്നും ആരും മുന്നോട്ടുവന്നില്ല. പനങ്കാവുകാർ വൃക്ഷഭേദികൾ ഉപേക്ഷിച്ചു. പാതി ദേഹവും ചുമന്ന് അരയാൽ ആരെയോ പ്രതീക്ഷിച്ചുകിടന്നു.

ദിനങ്ങൾ അനവധി നിശ്ശബ്ദം കടന്നുപോയി. ഇരുട്ടുകുത്തിയ ഒരു മഴരാത്രി... ഏതോ ഉൾവിളിയുടെ പ്രേരണയാൽ ഒരാൾ പനങ്കാവ് ലക്ഷ്യമാക്കി നടന്നു. അയാളുടെ കുടുംബം പനങ്കാവ് വിട്ടൊഴിഞ്ഞ് വർഷങ്ങൾ അനവധി പിന്നിട്ടിരിക്കുന്നു. ജീവിതകാലത്തെ കറുത്ത അധ്യായം മാത്രമായിരുന്നു തലമുറകൾ കൈമാറിത്തന്ന കഥകളിൽ പനങ്കാവ് അയാൾക്ക്. വെയിലുറങ്ങിപ്പോയ തണുത്ത സായാഹ്നങ്ങളുടെ മടിയിലിരുത്തി അച്ഛൻ പതിച്ചു നൽകിയ കഥകൾ. കാലങ്ങൾക്കു മുമ്പ് ആകാശത്ത് നക്ഷത്രങ്ങൾ ഒഴിഞ്ഞൊരു രാത്രിയിൽ ഈരച്ചൂട്ടിന്റെ വെളിച്ചത്തിൽ അമ്മയുടെ കൈകളിൽ ചുറ്റിപ്പിടിച്ച് ഒരഞ്ചു വയസ്സുകാരൻ പനങ്കാവിന്റെ പാടവരമ്പുകൾ പിന്നിട്ടു.

‘ആളുകൾ കെട്ടിച്ചമക്കുന്ന കഥകൾ വിശ്വസിച്ച് നീ എന്നെ ഉപേക്ഷിച്ചു കളഞ്ഞാൽ ഈ വിഷക്കുപ്പിയിൽ ഞാൻ ജീവിതം അവസാനിപ്പിക്കും...’

അച്ഛൻ വാങ്ങിക്കരുതിയ വിഷക്കുപ്പിയിലേക്ക് അമ്മ പുച്ഛത്തോടെ നോക്കി. പനങ്കാവ് ദൂരേക്ക് മറയുമ്പോഴും ആ അഞ്ചുവയസ്സുകാരന്റെ ഉള്ളിൽ അച്ഛന്റെ ശബ്ദം മുഴങ്ങിക്കേട്ടു...

പഴകിയ സങ്കടരാത്രിയുടെ ദുഃഖഭാരവും ചുമന്ന് ആൺകുട്ടി വളർന്നു. ആ ഭാരമവൻ തലമുറകൾക്ക് പകർന്നുനൽകി. രാത്രിയുടെ ഏകാന്തതയിലേക്ക് അരയാൽ കാതുകൾ കൂർപ്പിച്ചു. ഒരു വികലാംഗയുടെ അംഗച്ഛേദികളോടെയവൾ അയാളെ എതിരേറ്റു.സ്വപ്നദർശനമോ ഉൾവിളിയോ ഏതോ ഒന്നിനാൽ കാലം അയാളെ ഇന്നോളവും ചെയ്തിട്ടില്ലാത്ത കർമത്തിലേക്ക് വഴി നടത്തിയിരിക്കുകയാണ്. കൈയിൽ കരുതിയ വൃക്ഷഭേദിയും ചുമന്ന് അയാൾ അരയാലിന്റെ നിഗൂഢതയിലേക്ക് വലിഞ്ഞുകയറി. ബാക്കിവെക്കപ്പെട്ട ഓരോ ശിഖരങ്ങളും അനായാസം അയാൾ അറുത്തുമാറ്റി. ഒടുവിൽ അരയാലിന്റെ ഉടൽ നിത്യമായ മോചനത്തിലേക്ക് ശാന്തിയോടെ പ്രവേശിച്ചു.

കടന്നുവന്ന പ്രഭാതത്തിൽ അരയാലിന്റെ തടിച്ച ഉടലിൽ കൊത്തിയിട്ട വാചകങ്ങളിലേക്ക് പനങ്കാവുകാർ അത്ഭുതത്തോടെ നോക്കിനിന്നു.

‘മുകുന്ദന്റെ വേരിനറ്റത്തുനിന്നും ഒരാൾ ശിഖരങ്ങൾ അറുത്തുമാറ്റിയിരിക്കുന്നു...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyCultureliteratureWritings
News Summary - Verukal
Next Story