കിനാക്കളുടെ കാവൽക്കാരൻ
text_fieldsഒരു നഗരം
എപ്പോഴാണ്
കിനാക്കളുടെ
കാവൽക്കാരനാവുന്നത്.
എല്ലുന്തി
വയറൊട്ടി
രൂപം കെട്ട
പട്ടിണിക്കോലങ്ങൾക്ക്
അഭയമാവുമ്പോൾ.
ഒരു നാൾ
നിറം ചാലിച്ച
സ്വപ്നങ്ങളുമായി
അവൻ നഗരമണഞ്ഞു.
അവനും
സൂര്യനസ്തമിക്കാത്ത
സ്വപ്ന നഗരിയുടെ
ഭാഗമായി.
നഗര ഭൂപടത്തിൽ
തന്റെ ഉടലും
വരച്ചിടുമെന്ന്
അവനാശിച്ചു.
ഫാക്ടറിപ്പുകയുറഞ്ഞ
നഗരയോരങ്ങളിൽ
അവനുണ്ണുകയും
ഉറങ്ങുകയും ചെയ്തു.
തന്റെ സ്വപ്നങ്ങളിറക്കി
വയ്ക്കാനൊരിടം തേടി
കാൽ പാദങ്ങളിൽ ചോര-
യിറ്റുവോളം നഗരമലഞ്ഞു.
അവന്റെ കിനാക്കൾ
സ്വപ്ന നഗരിയുടെ
സുവർണ ഒതുക്കുകളി -
ലൊന്നിൽ വീണു ചിതറി.
അവ ആകാശ ചെരുവിൽ
നക്ഷത്രങ്ങൾക്കൊപ്പം കൂടി.
എല്ലാ രാത്രികളിലും നക്ഷത്രക്കൂട്ടുകാരത്തി.
നഗരയോരത്ത്
പുഴുവിഴയുന്ന
അഴുകിയ മാംസ
ഗന്ധമുള്ള
ഓടയ്ക്കരികിൽ
ഉറക്കവും കാത്ത്
കിടക്കുന്ന
അവനെ കാണാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

