Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്നും വേദനിക്കുന്നവരുടെ കൂടെ’; മലയാളത്തിന്‍റെ പ്രിയപ്പെട്ട ലീലാവതി ടീച്ചർക്ക് ഇന്ന് 99-ാം ജന്മദിനം

text_fields
bookmark_border
‘എന്നും വേദനിക്കുന്നവരുടെ കൂടെ’; മലയാളത്തിന്‍റെ പ്രിയപ്പെട്ട ലീലാവതി ടീച്ചർക്ക് ഇന്ന് 99-ാം ജന്മദിനം
cancel

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും സാഹിത്യ വിമർശകയുമായ പ്രഫ. എം. ലീലാവതി ടീച്ചർക്ക് ഇന്ന് 99-ാം ജന്മദിനം. വയസ്സ് 99 ആയെങ്കിലും എഴുത്തിലും ചിന്തയിലും ഇന്നും സജീവമാണ് ടീച്ചർ. സ്നേഹവും മനുഷ്യത്വവും നിറഞ്ഞ ടീച്ചറുടെ വാക്കുകൾ എന്നും മലയാളികൾക്ക് വലിയ പ്രചോദനമാണ്.

അധ്യാപികയായും എഴുത്തുകാരിയായും ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലീലാവതി ടീച്ചർ. എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപികയായും തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രിൻസിപ്പലായും ജോലി ചെയ്തിട്ടുണ്ട്. കവിതകളെയും സാഹിത്യത്തെയും കുറിച്ച് സാധാരണക്കാർക്കും ലളിതമായി മനസിലാകുന്ന നിരവധി പുസ്തകങ്ങൾ ഇതിനോടകം ടീച്ചർ എഴുതിയിട്ടുണ്ട്. പത്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി മലയാളത്തിലെ പ്രമുഖ പുരസ്കാരങ്ങളെല്ലാം ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.

എപ്പോഴും പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും പക്ഷത്ത് നിൽക്കുന്ന ആളാണ് ലീലാവതി ടീച്ചർ. ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൽ കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് വലയുന്നത് കണ്ട് മനസ്സുനൊന്ത് തന്റെ ജന്മദിനാഘോഷങ്ങൾ വേണ്ടെന്ന് ടീച്ചർ വെച്ചിരുന്നു. ‘ഗസ്സയിൽ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല’ എന്നായിരുന്നു ടീച്ചറുടെ വാക്കുകൾ.

എന്നാൽ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ ടീച്ചർക്കെതിരെ കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർത്തി. എന്നാൽ വളരെ ശാന്തമായും ലളിതമായും ടീച്ചർ അതിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘ലോകത്ത് എവിടെയാണെങ്കിലും വിശക്കുന്ന കുഞ്ഞുങ്ങൾ എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. അതിൽ രാഷ്ട്രീയമില്ല, ഒരു അമ്മയുടെ വേദന മാത്രമാണുള്ളത്. എന്നെ വിമർശിക്കുന്നവരോട് എനിക്ക് ഒരു ദേഷ്യവുമില്ല.’- ടീച്ചർ പറഞ്ഞു.

ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് എഴുത്തുകാരനായ സുധീർ എൻ.ഇ കഴിഞ്ഞ ദിവസം ടീച്ചറെ കാണാൻ പോയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ പ്രായത്തിലും ടീച്ചർ സ്വന്തമായി ഉണ്ടാക്കിയ ചൂടുള്ള പപ്പടവടയും ചായയും തന്നാണ് തന്നെ സ്വീകരിച്ചതെന്നും തുടർന്ന് ഇരുവരും തമ്മിൽ സംസാരിച്ച കാര്യങ്ങളും സു​ധീർ ഫേസ്ബുക്കിൽ കുറിച്ചു.

ഈ പ്രായത്തിലും ടീച്ചറുടെ ഓർമശക്തിയും മനസ്സിന്റെ തെളിച്ചവും കാണുമ്പോൾ അത്ഭുതം തോന്നിയെന്നും സു​ധീർ കുറിച്ചു. ലീലാവതി ടീച്ചർക്ക് ആയുസ്സും ആരോഗ്യവും നൽകി പ്രകൃതി സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. മലയാളികൾ ഒന്നടങ്കം ടീച്ചർക്ക് ജന്മദിനാശംസകൾ നേരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalam's Beloved Literary Critic M. Leelavathy Turns 99
Next Story