മനഃശാന്തി മതിയെടോ പൊന്നുമോനേ
text_fieldsജയിലിൽ കിടക്കുന്ന
മകനെ കണ്ടമ്മതൻ
സങ്കടക്കടലിരമ്പി
‘കിട്ടിയ ഭാഗ്യത്തെ
തട്ടിത്തെറിപ്പിച്ച
രഘുവരാ പൊന്നുമോനേ
നീയെന്റെ ഹൃദയത്തിൽ
തീകോരിയിട്ടെടാ
പോഴനാം പൊന്നുമോനേ...
കൂട്ടുകാരെ കുത്തി
കൂടൽമാലകീറുവാനെ-
ങ്ങനെ തോന്നിയെടാ?
ഞാൻ പെറ്റതല്ലയെന്നാലും
നിൻ കൂട്ടുകാർ
എൻ മക്കളായിരുന്നില്ലേ
ചന്ദ്രനും ജാഫറും
അക്ബറും ജോസഫും
എങ്ങനെ ശത്രുക്കളായി’
‘അമ്മേയൊരിക്കലും
ശത്രുക്കളായില്ല
ഭ്രാന്തമായ് തോന്നിയതാ
കുടിച്ചോണ്ടിരുന്നപ്പോൾ
തർക്കിച്ചു തർക്കിച്ചു
വാക്കുകൾ തെറിവിളിയായ്
തെറിവിളിമൂത്തപ്പോൾ
കയ്യാങ്കളിപിന്നെ
കത്തിക്കുത്തായിമാറി’
‘പണ്ടാരം ആക്രാന്തം
ലോട്ടറി വാങ്ങുവാൻ
എന്തിന് തോന്നിയെടാ
ചുളുവിൽ പണം വരും
വഴി നിന്റെയച്ചന്
ഇന്നോളം കേട്ടിരുന്നില്ല.
അതിനായി തരവിനോ
കുറിയെടുക്കാനോ
ഒട്ടും ശ്രമിച്ചിരുന്നില്ല.
ദൈവം കടാക്ഷിച്ച്
ഭാഗ്യം തുണച്ചത്
തമ്മിലടിക്കായിരുന്നോ?
ഒന്നാം സമ്മാനം
നിനക്കഞ്ചുകോടി
ആഹ്ലാദമലതല്ലും
വേളയിതെത്രയും
ചിക്കനും മറ്റതും
കാശിനായ് നീ നിന്നു കെഞ്ചി
ക്യാൻസർ പിടിച്ചതിൽ
പിന്നെ നിന്റച്ഛന്
പണിചെയ്യാൻ വയ്യാതായില്ലേ.
തൊഴിലുറപ്പമ്മക്ക്
വല്ലതും കിട്ടും അതുകൊണ്ട്
പലരും കുടുംബം
ട്യൂഷൻ പഠിപ്പിച്ചു
നീതരും വല്ലതും അതുകൊണ്ടു
പുലരും കുടുംബം
വലിയൊരു ഭാഗ്യമെൻ
വാതിൽക്കൽ വന്നപ്പോൾ
ഞാനുമതിരുകടന്നു
അരപ്പവൻ മാലയും
കാൽപ്പവൻ താലിയും
നിന്റച്ഛൻ ചാർത്തി സ്വർണം
ദേവനായ് കണ്ടു ഞാൻ
ദേവിയായ് കണ്ടെന്നെ
നിന്റച്ഛൻ ചാർത്തിയ താലി
ആ താലി ചരടിൽ
കൊരുത്തിട്ടു മാല നിനക്ക് ഞാൻ
പണയംവെക്കാൻ തന്നു ദുഷ്ടാ...
ഭാഗ്യവും വേണ്ടാ
കോടിയും വേണ്ടാ
മനശ്ശാന്തി മതിയെടാ
പൊന്നുമോനേ...
തയാറാക്കിയത്: ബാബു പാക്കനാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

